എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ, അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമ്മയുണ്ട്: ഗൗരി ലക്ഷ്മി

ഗായിക ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ എന്ന മ്യൂസിക്  വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. ഗാനത്തിന് പിന്നാലെ ഗൗരി ലക്ഷ്മിക്കെതിരെ സൈബർ ആക്രമണവും ശക്തമാണ്. എന്നിരുന്നാലും നിരവധി പേരാണ് ഗൗരിക്ക് പിന്തുണയുമായി എത്തുന്നത്. താൻ ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി പറയുന്നത്.

“ആ ​ഗാനത്തിൽ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്. ഞാൻ അനുഭവിച്ചത് മാത്രമേ അതിൽ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്.

വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹിൽപാലസിലേക്കാണ് പോകുന്നത്. ബസിൽ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിലേക്ക് കയറ്റി ഇരുത്തിയതായിരുന്നു. എന്റെ തൊട്ടു പുറകിൽ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായിരുന്നു.

13-ാം വയസില്‍ ബന്ധുവീട്ടില്‍പ്പോയ കാര്യവും പാട്ടില്‍ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പോകാതെയായി.” എന്നാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗരി ലക്ഷ്മി പറയുന്നത്.

Read more