ബുംറയും സൂര്യകുമാറും കോഹ്‌ലിയും അല്ല, ഫൈനൽ ജയിക്കാൻ ഞങ്ങളെ സഹായിച്ചത് അവന്റെ ബുദ്ധി: രോഹിത് ശർമ്മ

2024 ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ തന്ത്രപരമായ നീക്കം തങ്ങളെ വിജയിപ്പിച്ചത് എങ്ങനെയെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. അന്ന് പന്തിന്റെ തന്ത്രമാണ് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതെന്ന് നായകൻ പറഞ്ഞു. പന്തിൻ്റെ ഉജ്ജ്വലമായ ചിന്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ താളം തെറ്റിച്ചെന്ന് രോഹിത് പറഞ്ഞു.

ബാർബഡോസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന് പ്രോട്ടിയസിനെ പരാജയപ്പെടുത്തി. ഒരു ഘട്ടത്തിൽ സൗത്താഫ്രിക്കക്ക് 30 പന്തിൽ 30 റൺസ് മാത്രം മതിയായിരുന്നു. അവിടെ അവർ ജയം ഉറപ്പിച്ചതും ആയിരുന്നു. അപ്പോഴാണ് പന്ത് ഒരു പദ്ധതി ആവിഷ്കരിച്ചത്. അക്സർ പട്ടേൽ, ശിവം ദുബെ, സൂര്യകുമാർ യാദവ്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം കപിൽ ശർമ്മ ഷോയിൽ പങ്കെടുത്ത രോഹിത്, മത്സരത്തെ സ്വാധീനിച്ച നീക്കം അനുസ്മരിച്ചു.

“കളിയുടെ മധ്യത്തിൽ അവർ ശക്തമായി മുന്നേറുകയായിരുന്നു. ഞങ്ങൾക്ക് പിരിമുറുക്കവും ഭയവും ഉണ്ടായിരുന്നു, പക്ഷേ ഒരു ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ശക്തരായിരിക്കണം. 30 പന്തിൽ 30 (24ൽ 26) വേണ്ടിയിരുന്നപ്പോൾ ചെറിയ ഇടവേളയുണ്ടായി. ഋഷഭ് പന്ത് തൻ്റെ ബുദ്ധി ഉപയോഗിച്ച് കളി നിർത്തി, തൻ്റെ കാൽമുട്ടിൽ വേദന വന്നപ്പോൾ അവൻ ആ സമയം നന്നായി ഉപയോഗിച്ചു. കാലിൽ ടേപ്പ് ചെയ്യാൻ ഫിസിയോയെ വിളിച്ചു ”രോഹിത് പറഞ്ഞു.

“ബാറ്റർ ഫുൾ ഫ്ലോയിലായിരുന്നു, ബൗളറെ വേഗത്തിൽ നേരിടാൻ ആഗ്രഹിക്കുമായിരുന്നു. ഞങ്ങൾക്ക് അവരുടെ താളം തകർക്കണമായിരുന്നു. ഗ്രൗണ്ടിൽ പന്ത് സഹായം തേടുമ്പോൾ ഞാൻ ഫീൽഡ് ക്രമീകരിച്ചു. ഹെൻറിച്ച് ക്ലാസൻ മത്സരം പുനരാരംഭിക്കാനായി കാത്തിരിക്കുകയായിരുന്നു. ആ നീക്കം കൊണ്ട് മാത്രമാണ് ഞങ്ങൾ വിജയിച്ചതെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് ഞങ്ങളെ സഹായിച്ചു. പന്ത് തൻ്റെ ബ്രെയിൻ ഉപയോഗിച്ചു, ഞങ്ങൾ മത്സരം വിജയിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

27 പന്തിൽ 52 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ 17-ാം ഓവറിൽ പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പന്തിന്റെ ക്യാച്ചിലാണ് അദ്ദേഹം വീണത്.

Read more