സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, അവിടെ കിടന്ന് ഉറങ്ങുകയും ചെയ്തു.. ഓം പ്രകാശ് ആരാണെന്ന് അറിയില്ല, കണ്ടിട്ടുമില്ല: പ്രയാഗ മാര്‍ട്ടിന്‍

ഓം പ്രകാശ് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെയാണ് നടി പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചിരിക്കുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഓം പ്രകാശിനെ കണ്ടിട്ടേയില്ലെന്ന് പ്രയാഗ വ്യക്തമാക്കി.

ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നാലെ മാധ്യമങ്ങള്‍ വിളി തുടര്‍ന്നതോടെ വാര്‍ത്തകള്‍ നോക്കി അയാള്‍ ആരാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രയാഗ പറയുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ പോകാനുണ്ടായ കാരണത്തെ കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്. താന്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പോയത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ്. അന്ന് ഒരു ഉദ്ഘാടനത്തിനായി തനിക്ക് കോഴിക്കോട് പോകണമായിരുന്നു, അതിനാല്‍ സ്യൂട്ട് റൂമില്‍ കിടന്നുറങ്ങി.

അവിടെ ഒരു കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിനൊപ്പം കിടക്കുകയായിരുന്നു. ഏഴ് മണിക്ക് താന്‍ വന്ദേഭാരതില്‍ കോഴിക്കോടേക്ക് പോയി. ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. തന്നെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാം തെറ്റായ വാര്‍ത്തകളാണ്.

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താന്‍ തിരിച്ചു വരാനായി ഡയറ്റിലാണ്. ലഹരി ഒന്നും ഉപയോഗിക്കാറുമില്ല. ഇത് തന്നെയാണ് പൊലീസിനോട് പറയാനുള്ളത് എന്നാണ് പ്രയാഗ പറയുന്നത്. അതേസമം, ഇരുപതോളം അഭിനേതാക്കള്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിരുന്നുവെന്നും അതില്‍ രണ്ടു പേര്‍ പ്രയാഗയും ശ്രീനാഥ് ഭാസിയുമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.