സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാൻ തളർന്നുപോയി: ജാൻവി കപൂർ

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ജാന്‍വി കപൂര്‍ മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടാതെ അംബാനി കല്യാണത്തിലെ ഭക്ഷണം കഴിച്ചതോടെയാണ് ജാന്‍വിയുടെ ആരോഗ്യനില മോശമായതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ തന്റെ ആശുപത്രിവാസത്തെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ. ആദ്യമായാണ് താൻ ആശുപത്രിയിൽ കിടക്കുന്നതെന്നാണ് ജാൻവി പറയുന്നത്.

“ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് എനിക്ക് ആശുപത്രിയിൽ കിടക്കേണ്ടിവന്നത്. എന്റെ പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടർമാർ നിരവധി ടെസ്റ്റുകൾ ചെയ്തിരുന്നു. എന്റെ ആശങ്കയത്രയും എന്റെ ലുക്കിനെ കുറിച്ചായിരുന്നു.
സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാൻ തളർന്നുപോയി.

അതോടുകൂടി എന്റെ ശരീരത്തിന് വിശ്രമം വേണമെന്ന് എനിക്ക് മനസിലായി. ശരീരത്തെ കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കരിയറും മറ്റും മാറി മറിയും, പക്ഷെ ആശോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് എനിക്കുണ്ടായത്. ക്ഷീണമുണ്ടെങ്കിലും എന്റെ കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കുകയാണ് പ്രധാനം.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞത്.

അതേസമയം സുധാൻസു സരിയ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ഉലാജ്’ ആണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം. റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷെയ്ഖ്–സുദാൻസു സരിയ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ത്രില്ലർ ചിത്രമായാണ് ഉലാജ് എത്തുന്നത്. ഓഗസ്റ്റ് 2-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.  ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ ആയിരുന്നു ജാൻവി കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.