യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു.. അന്ന് ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസിനെ വിളിച്ച് കരഞ്ഞുപോയി; മതപരിവര്‍ത്തനത്തിന്റെ കാരണം പറഞ്ഞ് ജയസുധ

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപിയായ ജയസുധ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2001ല്‍ നടി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജയസുധ.

ഭര്‍ത്താവ്് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍ ഞാന്‍ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു.

അവസാനം നിഥിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയില്‍ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ കടലില്‍ കുറച്ച് ദൂരം പോയപ്പോഴേക്കും ബാലന്‍സ് നഷ്ടപ്പെട്ട് ഞാന്‍ വെള്ളത്തില്‍ വീണു. കടലില്‍ വീണപ്പോഴെ ജീവിതം അവസാനിച്ചു എന്നാണ് ഞാന്‍ മനസില്‍ കരുതിയത്. പെട്ടന്ന് അലറി വിളിച്ചു.

ആ സമയം ഞാന്‍ കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്. കാരണം അതാണ് എനിക്ക് അറിയാവുന്നത്. പക്ഷെ ഞാന്‍ ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളും കണ്ടു.

സൂര്യകിരണങ്ങള്‍ക്ക് പിന്നില്‍ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍, ഒരു ദിവ്യമായ സമാധാനബോധം എന്നെ കീഴ്‌പ്പെടുത്തി. 25 വര്‍ഷം മുമ്പുള്ള ആ അനുഭവത്തിന് ശേഷം യേശു യഥാര്‍ത്ഥമാണെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് മതപരിവര്‍ത്തനത്തിന് വീട്ടുകാരെ ബോധ്യപ്പെടുത്തിയത് എന്നാണ് ജയസുധ പറയുന്നത്.

Read more