പലരില്‍ നിന്നും അങ്ങനെ ഒരു ഉപദേശം കിട്ടിയതിന്റെ പേരിലാണ് മലയാള സിനിമയിലേക്ക് വരുന്നത്; വെളിപ്പെടുത്തലുമായി ലക്ഷ്മി ഗോപാലസ്വാമി

പ്രായവും പക്വതയുമുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തതില്‍ അല്‍പ്പം പോലും കുറ്റബോധം തോന്നുന്നില്ലെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തില്‍ 2 കുട്ടികളുടെ അമ്മ. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടില്‍ നായകന്റെ അമ്മ. സ്‌ക്രീനില്‍ കൂടുതല്‍ പക്വതയുണ്ട് എന്ന തോന്നല്‍ ലക്ഷ്മിക്ക് ദോഷമായോ എന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലക്ഷ്മി.

ഞാനങ്ങനെ സിനിമയില്‍ ഒരു കരിയര്‍ പ്ലാന്‍ ചെയ്ത വ്യക്തിയല്ല. ബോയ്ഫ്രണ്ട് ചെയ്യുമ്പോള്‍ തബുവിന്റെ ഹിന്ദി ചിത്രം “അസ്ഥിത്വ “പോലുള്ള ഒരു സിനിമയാകുമെന്നാണ് കരുതിയത്. എങ്കിലും ചെയ്ത വേഷങ്ങള്‍ നമ്മുടെ വളര്‍ച്ചയുടെയും പഠനത്തിന്റെയും ഭാഗമായി മാത്രമേ കാണുന്നുള്ളൂ. അല്‍പ്പം പോലും കുറ്റബോധമില്ല. നടി പറഞ്ഞു.

പ്രതിഛായകളെ അതു ബാധിച്ചുവെന്നു വരാം. അതെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ മലയാള സിനിമ തിരഞ്ഞെടുത്തത് അവിടെ നമുക്ക് കൂടുതല്‍ സ്‌നേഹവും ബഹുമാനവും കിട്ടും എന്ന ഉപദേശം പലരില്‍ നിന്നും ലഭിച്ച ശേഷമാണ്.അത് 100 ശതമാനം സത്യമായിരുന്നു. ലക്ഷ്മി കൂട്ടിച്ചേര്‍ത്തു

“അരയന്നങ്ങളുടെ വീട്” എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവര്‍ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ശ്രദ്ധേയ സാന്നിദ്ധ്യമായി. സിനിമകള്‍ക്കൊപ്പം നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു.