അന്ന് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. ആരുമല്ലാതിരുന്ന കാലത്ത് ചേര്‍ത്തുനിര്‍ത്തിയ ആളാണ്: മമ്മൂട്ടി

കരിയറിന്റെ തുടക്കത്തില്‍ ജനാര്‍ദ്ദനന്‍ തന്നോട് കാണിച്ച കരുതലിനെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി. താന്‍ സിനിമയില്‍ വന്ന കാലത്ത് ഒരു പരിചയക്കാരന്‍ എന്നു പറയാന്‍ എനിക്ക് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടി തന്റെ നാട്ടുകാരനാ കെട്ടോ എന്ന് ജനാര്‍ദ്ദനന്‍ എല്ലാവരോടും പറയുമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. ”ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ.”

”ഒരു പരിചയക്കാരന്‍ എന്ന് പറയാന്‍ എനിക്ക് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്ന് പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാന്‍ ഒരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല.”

”മലയാളത്തിലെ അത്രയും പ്രഗത്ഭനായ ഒരു നടന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള്‍ നമ്മളെ എത്രത്തോളം സെക്യൂര്‍ഡ് ആവുന്നു എന്നുള്ളത് നിങ്ങള്‍ക്കത് അനുഭവത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ മനസിലാവൂ.”

”അന്യ നാട്ടില്‍ ചെല്ലുമ്പോള്‍, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോള്‍, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോള്‍ ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം വൈക്കത്തുകാരനാണ് ഞാന്‍ എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായൊരു ആത്മധൈര്യം… താങ്ക്യൂ..” എന്നാണ് മമ്മൂട്ടി പറയുന്നത്.

Read more