പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല; വോട്ടുബാങ്ക് ഉന്നംവെച്ച് സിപിഎം ജനതാത്പര്യത്തെ ബലി കഴിപ്പിക്കുന്നുവെന്ന് ബിജെപി

മധുരയില്‍ പാര്‍ട്ടികോണ്‍ഗ്രസ് വേദിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരന്‍. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം കേരളത്തിലെ ഇന്‍ഡി സഖ്യത്തിന്റെ ജനപ്രതിനിധികളായവരുടെ ആരുടേയും കാതില്‍ പതിഞ്ഞില്ല.

കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എല്‍ഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അധികാര ആര്‍ത്തികാരണമുള്ള പ്രീണനരാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും അധികകാലം ഇന്‍ഡിസഖ്യത്തിന് ജനത്തെ പറ്റിക്കാനാകില്ലെന്നും മുന്‍കേന്ദ്രമന്ത്രി പ്രതികരിച്ചു.

എം.എ.ബേബി പറയുംപോലെ പലസ്തീനോട് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു അവഗണനയും കാട്ടിയിട്ടില്ല. 2024 സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാര്‍ക്ക് അറിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പലസ്തീന് വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളില്‍ ഇന്ത്യ നല്‍കുന്ന സഹായം ദേശാഭിമാനിയും കൈരളിയും പ്രക്ഷേപണം ചെയ്യുന്നില്ലെന്ന് കരുതി രാജ്യം സഹായം നല്‍കില്ലെന്ന് വരുത്തിതീര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.