പൊലീസ് കസ്റ്റഡിയിൽ മേക്കപ്പിട്ട് കൊലക്കേസ് പ്രതി നടി പവിത്ര ഗൗഡ,വനിതാ എസ്ഐയ്ക്ക് നോട്ടീസ്: ചിത്രങ്ങൾ വൈറൽ!

രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ‌യെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് കർണാടക പോലീസ് നോട്ടീസ് അയച്ചത്.

ആരാധകൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് കന്നഡ നടൻ ദർശൻ തൂഗുദീപ. പവിത്ര ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശൻ തൂഗുദീപയ്‌ക്കൊപ്പം പരപ്പന അഗ്രഹാരയിലാണ് കഴിയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

പവിത്രയെ വീട്ടിൽ നിന്ന് സ്റ്റേഷനിലേക്കും തിരിച്ചും അനുഗമിക്കുന്നതിനും കൊണ്ടുപോകുന്നതിനും ചുമതലയുള്ള വനിതാ ഓഫീസർ കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കസ്റ്റഡിയിൽ പ്രതിയെ മേക്കപ്പ് ചെയ്യാൻ അനുവദിക്കരുതെന്നും പോലീസ് വകുപ്പ് പറഞ്ഞു.

ദര്‍ശനുമൊത്തുള്ള ചിത്രങ്ങള്‍ നടി പവിത്ര ഗൗഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ പിന്നാലെ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങള്‍ അയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ദര്‍ശനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരിക്കുകയാണ്.

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര. 18-ാം വയസില്‍ സഞ്ജയ് സിംഗ് എന്ന ചാമരാജ്‌പേട്ട സ്വദേശിയെ പവിത്ര വിവാഹം ചെയ്തു. പ്രണയ വിവാഹമായിരുന്നു. ദമ്പതികള്‍ക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവര്‍ഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതല്‍ പവിത്ര മകള്‍ക്കൊപ്പമാണ് താമസം. 2017ല്‍ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ പിക് ആക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.

അന്ന് ആരാധകര്‍ ഇടഞ്ഞതോടെ പവിത്ര ചിത്രങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റീല്‍ പങ്കുവച്ച് 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം ഒന്നിച്ച് സഞ്ചരിക്കണമെന്നും പവിത്ര കുറിച്ചിരുന്നു. ദര്‍ശനുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പവിത്രയ്ക്ക് മറുപടിയായി വിജയലക്ഷ്മി ദര്‍ശനും മക്കള്‍ക്കുമൊപ്പമുള്ള കുടുംബചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇത് മാത്രമല്ല, പവിത്രയുടെ ഭര്‍ത്താവ് സഞ്ജയ് സിംഗിനും മകള്‍ ഖുശിക്കൊമൊപ്പമുള്ള പഴയകാല ചിത്രവും വിജയലക്ഷ്മി പങ്കുവച്ചു. മറ്റൊരാളുടെ ഭര്‍ത്താവിനൊപ്പമുള്ള റീല്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണ് എന്നു പറഞ്ഞായിരുന്നു വിജയലക്ഷ്മിയുടെ പോസ്റ്റ്. പവിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങും എന്നും വിജയലക്ഷ്മി വ്യക്തമാക്കി.

 സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്തതല്ല, സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒന്നിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും പറഞ്ഞാണ് പവിത്ര ഇതിനെതിരെ രംഗത്തെത്തിയത്. ദര്‍ശന് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയതും പവിത്രയാണ്. പവിത്രയുടെ മകളുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ദര്‍ശന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തെത്തിയിരുന്നു. 2000 മെയ് 14ന് ആയിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011ല്‍ ദര്‍ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദര്‍ശന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.