തീ ആളിക്കത്തിക്കുന്നതില്‍ കാര്യമില്ലെന്ന് പിന്നീട് എനിക്ക് മനസിലായി, ഭര്‍ത്താവിനൊപ്പമുള്ള പോസ്റ്റിട്ടാല്‍ നേരിടുന്നത് ഇതൊക്കെ: പ്രിയാമണി

മുസ്തഫയെ വിവാഹം ചെയ്തതിന്റെ പേരില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട് തുറന്നു പറഞ്ഞ് നടി പ്രിയാമണി. 2017ല്‍ ആയിരുന്നു പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരായത്. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ട് മതസ്ഥരാണ്. ഇപ്പോഴും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാല്‍ വരുന്ന 10 കമന്റുകളില്‍ 9 എണ്ണവും മതത്തെ കുറിച്ചായിരിക്കും എന്നാണ് പ്രിയാമണി പറയുന്നത്.

എന്നോട് സ്‌നേഹമുണ്ടെന്ന് കരുതിയ പ്രേക്ഷകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. എന്റെ എന്‍ഗേജ്‌മെന്റാണ്, ജീവിതത്തിലെ സന്തോഷകരമായ ദിവസമാണിതെന്ന് പറഞ്ഞു. എന്നാല്‍ പെട്ടെന്ന് അനാവശ്യമായ വിദ്വേഷം വന്നു. ലൗ ജിഹാദ് എന്ന ആരോപണം വന്നു. നാളെ നിങ്ങള്‍ക്ക് ജനിക്കുന്ന കുട്ടി ഐഎസില്‍ പോകുമെന്നൊക്കെ പരിധി വിട്ട് കമന്റുകള്‍ വന്നു.

അത് മാനസികമായി ബാധിച്ചു. ഞാനൊരു മീഡിയ പേഴ്‌സണ്‍ ആണ്. ആളുകള്‍ക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങള്‍ക്ക് അറിയാത്ത ഒരാളെ എന്തിനാണ് ആക്രമിക്കുന്നത്. ആരാണ് ആ വ്യക്തി എന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഈ ജെന്റില്‍മാനെ വിവാഹം ചെയ്യുകയാണെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. രണ്ട് മൂന്ന് ദിവസം തന്നെയത് ബാധിച്ചു.

ഫെയ്‌സ്ബുക്കിലുണ്ടായിരുന്ന ആ സമയത്ത് ഒരുപാട് മെസേജുകള്‍ വന്നു. ഇപ്പോഴും അദ്ദേഹത്തോടൊപ്പം ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ പത്തില്‍ ഒമ്പത് കമന്റുകളും മതത്തെ കുറിച്ചും മറ്റുമായിരിക്കും. തീ ആളിക്കത്തിക്കുന്നതില്‍ കാര്യമില്ലെന്ന് പിന്നീട് ഞാന്‍ മനസിലാക്കി. മറുപടി നല്‍കി ആ വ്യക്തിയെ പ്രശസ്തനാക്കേണ്ടതില്ല. മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു.

ഒരു ഘട്ടത്തില്‍ ഇത്തരക്കാര്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടെന്ന് ഞാന്‍ മനസിലാക്കി എന്നാണ് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറയുന്നത്. അതേസമയം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണ് പ്രിയാമണിയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Read more