ആ ശമ്പളം ഞാന്‍ വേണ്ടെന്ന് വച്ചു, ആദ്യം ചാനലില്‍ വര്‍ക്ക് ചെയ്യാനാണ് തീരുമാനിച്ചത്, പക്ഷെ..: ആസിഫ് അലി

സിനിമയില്‍ വരാന്‍ വേണ്ടി താന്‍ എടുത്ത ചില കടുത്ത തീരുമാനങ്ങളെ കുറിച്ച് പറഞ്ഞ് നടന്‍ ആസിഫ് അലി. 40,000 രൂപയുടെ ജോലി വേണ്ടെന്ന് വച്ചാണ് സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചത്. സിനിമയില്‍ കേറാനായി എറണാകുളത്തേക്ക് വന്നപ്പോള്‍ ആദ്യം ചാനലില്‍ ജോലി ചെയ്യാനാണ് നോക്കിയത് എന്നാണ് ആസിഫ് അലി പറയുന്നത്.

”ഞാന്‍ വരുന്ന സമയം തിരുവനന്തപുരത്ത് നിന്നും സിനിമ പയ്യെ എറണാകുളത്തേക്ക് മാറുന്ന കാലത്താണ്. ഇവിടെ വന്ന് ഇറങ്ങി ആരെ കാണണം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഓഡിഷന്‍സ് കോമണ്‍ അല്ല. ആദ്യം വന്നപ്പോള്‍ ചാനലില്‍ വര്‍ക്ക് ചെയ്യാമെന്ന തീരുമാനമെടുത്തു. ചാനലില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആളുകളെ കാണാന്‍ പറ്റും.”

”കുറച്ചു കൂടി അടുത്ത് നിന്നും സിനിമ മനസിലാക്കാം. അങ്ങനൊരു തീരുമാനമെടുത്തു. ചാനല്‍ പരിപാടി കൊണ്ട് സര്‍വൈവല്‍ കൂടി നോക്കണല്ലോ. എനിക്ക് ആര്‍ജെ ആകാന്‍ ഒരു ചാന്‍സ് കിട്ടി. റേഡിയോ വലിയ ബൂം കിട്ടുന്ന ടൈം ആയിരുന്നു. അന്ന് ആര്‍ജെകള്‍ക്ക് നല്ലൊരു ഓപ്പണിങ് പാക്കേജ് തന്നെയുണ്ട്. അത് ഞാന്‍ വേണ്ട എന്ന് വച്ചു.”

”ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ആയിരുന്നു അന്ന് കേറുമ്പോള്‍. 2007-2008ല്‍ 40,000 രൂപ വരെ ഒരു ആര്‍ജെയ്ക്ക് ലഭിക്കുമായിരുന്നു. ആ ശമ്പളം ഞാന്‍ വേണ്ടെന്ന് വച്ചു. കാരണം അങ്ങനൊരു വര്‍ഷം എനിക്ക് കളയാനില്ലായിരുന്നു. പിന്നെ റേഡിയോയില്‍ പോയാല്‍ ക്യാമറ ഇല്ല. അങ്ങനെ കുറേ തീരുമാനങ്ങള്‍ ഉണ്ട്” എന്നാണ് ആസിഫ് അലി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘തലവന്‍’ എന്ന സിനിമയ്ക്ക് ശേഷം ‘ലെവല്‍ ക്രോസ്’ എന്ന ചിത്രമാണ് ആസിഫ് അലിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിക്കൊപ്പം അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്.

Read more