ബലിയാടായി തീരുന്നത് എന്നെ പോലുള്ള സ്ത്രീകളാണ്, വളരെ മോശമായിട്ടാണ് എന്റെ മുന്നില്‍ വച്ച് സംസാരിച്ചത്.. ഈ വിവാദം അവര്‍ക്ക് നേരെ വന്നാലോ എന്ന് ഭയപ്പെടുന്നുണ്ട്: സാന്ദ്ര തോമസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ വനിതാ നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും ഷീലു എബ്രഹാമും കത്ത് അയച്ചത് ചര്‍ച്ചയായിരുന്നു. അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണിത്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞെടുക്കണമന്നും ആവശ്യം കത്തിലൂടെ ഉയര്‍ത്തിയിരുന്നു. ഫിലിം ചേംബര്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍. സ്ത്രീയായ തന്റെ മുന്നില്‍ വച്ചു പോലും വളരെ മോശമായാണ് സംസാരിച്ചത് എന്നാണ് സാന്ദ്ര തോമസ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സാന്ദ്ര തോമസിന്റെ വാക്കുകള്‍:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇത് പുറത്തുവന്നതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഫിലിം ചേംബറിന്റെ ജനറല്‍ ബോഡി ഉണ്ടായിരുന്നു. അതില്‍ വളരെ മോശമായിട്ട് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചിത്രീകരിക്കപ്പെട്ടു. ഞാനൊരു സ്ത്രീ നിര്‍മ്മാതാവാണ്, ഞാന്‍ ചേംബറിന്റെ ഭാഗമാണ്. എന്നിട്ടും എന്റെ മുന്നില്‍ വച്ച് ഇത്രയും മോശമായിട്ട് സംസാരിച്ചു. ഞാന്‍ അവിടെ വച്ച് തന്നെ അതില്‍ പ്രതികരിച്ചു. അത് തെറ്റാണ്, ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞു. മീഡിയയെ പുറത്തിറക്കിയ ശേഷം അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. ഇത് നമ്മളെ സംബന്ധിക്കുന്ന വിഷയമല്ല എന്നാണ് അവര്‍ അതിന്റെ ഇടയില്‍ മെയിന്‍ ആയി പറഞ്ഞു കൊണ്ടിരുന്നത്.

നമ്മള്‍ ഇതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് അവിടെ പൊതുവായി വന്ന ചര്‍ച്ച. ഇത് എങ്ങനെയാണ് നമ്മളെ സംബന്ധിക്കുന്ന വിഷയമല്ല എന്ന് പറയാന്‍ പറ്റുന്നത് എന്ന് ഞാന്‍ സ്റ്റേജില്‍ കയറി നിന്ന് ചോദിച്ചു. ഓരോ സംഭവങ്ങളും ഉണ്ടായിരിക്കുന്നത് നമ്മുടെ ഓരോ സെറ്റുകളിലാണ്. ഞാന്‍ ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത ഒരു വ്യക്തിയാണ്. ഞാന്‍ ചേംബറിന്റെ ഭാഗമാണ്. അപ്പോള്‍ നമ്മളെ സംബന്ധിക്കുന്ന വിഷയമല്ല എന്ന് പറയാന്‍ സാധിക്കില്ല. ഇത് ശരിയായി അഡ്രസ് ചെയ്യണം. ഇപ്പോള്‍ മീഡിയ അതിനെ കൊണ്ടുപോകുന്നത് കുറേ ലൈംഗികാരോപണങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടാണ്.

പക്ഷെ ഹേമാ കമ്മിറ്റിക്ക് ഒരുപാട് കണ്ടെത്തലുകള്‍ ഉണ്ട്. അത് എല്ലാം അഡ്രസ് ചെയ്ത് ചേംബറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മുന്നോട്ട് വരണം എന്ന് ഞാന്‍ അവിടെ വച്ച് പറഞ്ഞിരുന്നു. പലരും എന്നെ വിളിച്ച് അത് നന്നായി എന്ന് പറഞ്ഞിരുന്നു. പക്ഷെ അതിന് ശേഷം ഒന്നുമുണ്ടായില്ല. മാധ്യമങ്ങളെ വിളിച്ച് തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞു, അടുത്ത മാസം 9ന്. ഇങ്ങനെ നീട്ടി കൊണ്ടു പോവുകയാണ്. ഇത്രയും കാത്തത് അല്ല, ഇനിയും വെയ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. പക്ഷെ ഒരു തീരുമാനവുമാവുന്നില്ല. പല കാര്യങ്ങളും പ്രശ്‌നങ്ങളും പുറത്തേക്ക് വരുന്നു.

ഞാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമായതു കൊണ്ട് അവര്‍ക്ക് കത്ത് എഴുതി. നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ളത് മീഡിയയോട് പറയാമെന്ന്. അത് പറഞ്ഞപ്പോള്‍ ശരിയാണ്, എന്നാല്‍ അത് വേണ്ടാന്ന് പറഞ്ഞു. മീഡിയയുടെ മുന്നിലേക്ക് വന്നാല്‍ നാളെ ഇതേ വിവാദം അവര്‍ക്ക് നേരെ വന്നാലോ എന്നാണ് അവര്‍ ഭയപ്പെടുന്നത്. കൂടാതെ മിണ്ടാതിരുന്നാല്‍ മതി, കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ ഇത് അങ്ങ് പൊക്കോളും എന്ന നിര്‍ദേശം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. അടുത്ത പ്രശ്‌നം വരുമ്പോള്‍ മീഡിയ അതിന്റെ പുറകെ പൊക്കോളും. അവിടെ ബലിയാടായി തീരുന്നത് എന്നെ പോലുള്ള സ്ത്രീകളാണ്. അവിടെ ഞാന്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല.