കൊടൈക്കനാലിൽ ആറ് ദിവസം പോയി കമ്പോസ് ചെയ്‌തിട്ടുണ്ട്, അങ്ങനെയാണ് ആ പാട്ട് ഉണ്ടായത്: സുഷിൻ ശ്യാം

മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് സുഷിൻ ശ്യാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് തന്നെ സംഭവിച്ചു. 12 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി.

കേരളത്തിന് പുരത്ത് തമിഴ്നാട്ടിലും വലിയ ഹിറ്റാണ് ചിത്രം. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിനെ പറ്റി അങ്ങനെ പറയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുഷിൻ ശ്യാം. കൂടാതെ ഇനിമുതൽ ഇന്റർവ്യൂവിൽ ബിൽഡപ്പുകൾ കൊടുക്കുന്നത് കുറക്കാൻ പോവുകയാണ് എന്നും സുഷിൻ ശ്യാം പറയുന്നു.

“ചില പടങ്ങൾ ചെയ്യുമ്പോൾ നമുക്ക് തന്നെ തോന്നും ഇത് വർക്കാവും എന്ന്. കോൺഫിഡൻസ് അല്ല, അത് നമ്മുടെ എക്സൈറ്റ്മെന്റാണ്. ഇനിയിപ്പോൾ സിനിമയിറങ്ങി അത് വർക്കായില്ലെങ്കിൽപ്പോലും എന്നെ സംബന്ധിച്ച് ഞാൻ പറഞ്ഞത് മാറില്ല. അത് എനിക്ക് തോന്നിയ കാര്യമാണ്. എൻ്റെ മനസിൽ അത് അത്രയും നല്ല പ്രൊജക്‌ടാണ്.

ഒരുപാട് സമയമെടുത്ത് ചെയ്‌ത വർക്കാണ് ആ പടത്തിലേത്. എല്ലാ പടത്തിലെ വർക്കും ചെയ്‌ത പോലെ ഇതിലും ഞാൻ കുറച്ച് ട്രാവൽ പരിപാടിയൊക്കെ ചെയ്ത‌ിട്ടുണ്ട്. ആ ഒരു മൂഡ് കിട്ടാൻ വേണ്ടി കൊടൈക്കനാലിൽ ആറ് ദിവസം പോയി കമ്പോസ് ചെയ്‌തിട്ടുണ്ട്. അവിടെ ഒരു വ്യൂ സെറ്റ് ചെയ്‌ത്‌ വെച്ചിട്ടാണ് ഞാൻ നെബുലകൾ കമ്പോസ് ചെയ്തത്.

എനിക്കാ തണുപ്പ് വേണമായിരുന്നു ആ പാട്ട് കമ്പോസ് ചെയ്യാൻ. ആറേഴ് ദിവസം സ്പെൻഡ് ചെയ്‌താണ്‌ നെബുലകൾ കംപ്ലീറ്റാക്കിയത്. ആ ട്രാക്ക് കിട്ടാൻ കുറച്ച് ടൈമെടുത്തു. സ്ക്രിപ്റ്റും, ഐഡിയയും, സ്ക്രീൻപ്ലേയും എല്ലാം ഞാൻ കണ്ടതാണ്. പടമായിക്കഴിഞ്ഞപ്പോൾ എൻ്റെ എക്സൈറ്റ്മെൻ്റ് കൂടി.

വിഷ്വൽസും ചേർത്ത് കണ്ടപ്പോൾ ഉണ്ടായ എക്സൈറ്റ്മെൻ്റാണ് സീൻ മാറ്റും എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചത്. പക്ഷേ അതിങ്ങനെ സ്പ്രെഡാകുമെന്ന് വിചാരിച്ചില്ല. സിനിമയുടെ റിലീസിൻ്റെയന്ന് തിയേറ്ററിൽ പോകണോ എന്ന് ഞാൻ ആലോചിച്ചു.

ഇതിന് മുമ്പ് ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ച വേറൊരു പടം ഉണ്ടായിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് ഒരുറപ്പ് പോയത് പോലെ തോന്നി. അത് എനിക്ക് വല്ലാതെ പ്രഷർ തന്ന പോലെയായി. അതുകൊണ്ട് ഇനിമുതൽ ഞാൻ ഇന്റർവ്യൂവിൽ ബിൽഡപ്പുകൾ കൊടുക്കുന്നത് കുറക്കാൻ പോവുകയാണ്.” എന്നാണ് റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞത്.