കോമേഴ്‌ഷ്യൽ സിനിമകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെയുള്ള സിനിമകൾ മിസ്സ്‌ ആയി പോവരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നു; 'ഉള്ളൊഴുക്കി'നെ കുറിച്ച് സുഷിൻ ശ്യാം

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ രണ്ട് പേർ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി  പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള  ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഭയങ്കര കോമേഴ്‌ഷ്യൽ സിനിമകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെയുള്ള സിനിമകൾ മിസ്സ്‌ ആയി പോവരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും, അതുകൊണ്ടാണ് ഉള്ളൊഴുക്ക് ചെയ്യുന്നതും പറഞ്ഞ സുഷിൻ ശ്യാം, കഥക്കകത്ത് കുറെ സംഭവങ്ങൾ നടക്കുന്ന ഒരു ചിത്രമാണ് ഉള്ളൊഴുക്ക് എന്നും പറയുന്നു.

“കണ്ണൂർ സ്‌ക്വാഡ് ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള ഒരു സമയത്താണ് ഞാൻ ഉള്ളൊഴുക്ക് ചെയ്യുന്നത്. ഭയങ്കര കോമേഴ്‌ഷ്യൽ സിനിമകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെയുള്ള സിനിമകൾ മിസ്സ്‌ ആയി പോവരുതെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതാണ് ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണം. പക്ഷെ ഇതൊരു ചെറിയ പടമാണെന്ന് ഞാൻ പറയില്ല. എനിക്കൊരുപാട് ഇഷ്ടമാണ് ഇത്രയും ഡ്രാമയുള്ള സിനിമകൾ. കഥക്കകത്ത് കുറെ സംഭവങ്ങൾ നടക്കുന്ന ഒരു ചിത്രമാണിത്.

എനിക്ക് തോന്നുന്നത് അതിനകത്ത് മ്യൂസിക്കലി ഒരുപാട് ചെയ്യാനുള്ള ഒരു സ്പേസ് നമുക്കുണ്ട്. കൂടുതലും ഓർക്കസ്ട്ര തന്നെയാണ് ഇതിൽ പോവുന്നത്. അല്ലാതെ അധികം ഇലക്ട്രോണിക്കായിട്ട് ഉള്ള സംഭവങ്ങൾ ഒന്നുമില്ല. അങ്ങനെയൊരു സ്പേസിൽ അല്ല സിനിമ ഇരിക്കുന്നത്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞത്.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.

‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ  61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി  യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.