പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു, 'അമ്മ'യില്‍ തലമുറമാറ്റം ആഗ്രഹിച്ചിച്ചിരുന്നു: ജഗദീഷ്

‘അമ്മ’യില്‍ തലമുറ മാറ്റം ആഗ്രഹിച്ചെങ്കിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്ന് നടന്‍ ജഗദീഷ്. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.

എന്നാല്‍ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയില്‍ നിന്നും പരിഭവിച്ച് മാറി നില്‍ക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ജഗദീഷ് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, സിദ്ദിഖ് ആണ് അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.

കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്‍, ടൊവിനോ തോമസ്, സരയൂ, അന്‍സിബ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ചവരില്‍ പരാജയപ്പെട്ടത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്.