സംവിധായകന്‍ രാത്രി കതകില്‍ തട്ടി, തുറക്കാത്തതു കൊണ്ട് പ്രതിഫലം പോലും നല്‍കിയില്ല; പരാതിയില്‍ 'അമ്മ' നടപടി എടുത്തില്ല, ആരോപണവുമായി നടി

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ പ്രമുഖ നടി. താന്‍ നേരിട്ട ദുരനുഭവം വ്യക്തമാക്കി അമ്മയ്ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല എന്നാണ് നടി ആരോപിക്കുന്നത്. 2006ല്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് പ്രമുഖ സംവിധായകന്‍ കതകില്‍ മുട്ടി എന്നാണ് നടി പരാതി നല്‍കിയത്.

2018ല്‍ ആയിരുന്നു അമ്മയ്ക്ക് നടി പരാതി നല്‍കിയത്. വാതിലില്‍ സംവിധായകന്‍ തട്ടിയപ്പോള്‍ കതക് തുറക്കാത്തതിലുള്ള വിരോധം കാരണം സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിച്ചുരുക്കി. മാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ചതിലുള്ള പ്രതിഫലം നല്‍കിയില്ല എന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പഴയ പരാതിയുടെ കാര്യം ഓര്‍മ്മിപ്പിച്ച് ഇക്കഴിഞ്ഞ 20-ാം തീയതി സംഘടനയ്ക്ക് വീണ്ടും കത്ത് അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല എന്നാണ് നടി വ്യക്തമാക്കുന്നത്. ഏതെങ്കിലും അംഗങ്ങള്‍ പരാതി നല്‍കിയാല്‍ അത് സംഘടനയ്ക്ക് അകത്ത് തന്നെ ഒതുക്കി തീര്‍ക്കാനാണ് ഭാരവാഹികള്‍ ശ്രമിക്കുന്നത്.

ക്ലീന്‍ ഇമേജുമായി മുന്നോട്ട് പോകാനാണ് അമ്മ താല്‍പര്യപ്പെടുന്നത്. പവര്‍ഫുള്ളായ ആളുകള്‍ക്ക് മാത്രമാണ് സംഘടനയ്ക്ക് അകത്ത് നീതി ലഭിക്കുന്നത്. തന്നെ പോലുള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മുമ്പേ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യമാണ് താന്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുള്ളത്.

സിനിമയുടെ നിര്‍മാതാവ്, അല്ലെങ്കില്‍ പുരുഷ താരങ്ങളുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്യാന്‍ വന്ന എക്‌സിക്യൂട്ടീവ്മാര്‍ ചോദിക്കുകയുണ്ടായി എന്നാണ് നടിയുടെ ആരോപണം.