ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നു; അന്വേഷണ സംഘത്തിനെതിരെ വി ഡി സതീശൻ

മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്‌പർജൻ കുമാറിന് നേതൃത്വം നൽകിയതിനെതിരെയാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാനല്ല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അന്വേഷണ സംഘത്തിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥരെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചില ഉദ്യോഗസ്ഥർ സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയരാണ്. നിയമത്തിനു മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഗുരുതര ആരോപണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറണം. മുകേഷ് എംഎൽഎയും ഈ മാതൃക പിന്തുടരണം. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഒരു നിര നടന്നു എന്ന് വ്യക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ ഓരോ ദിവസവും കുറഞ്ഞു വരികയാണ്. അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം അതേസമയം സാംസ്‌കാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുകയാണെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read more