മകനെ അഭിനയിപ്പിക്കാന്‍ എത്തി നടനായി മാറിയ അച്ഛന്‍! മനസ്സിലെ ആഗ്രഹം ബാക്കിവെച്ച് കോട്ടയം പ്രദീപിന്റെ വിടവാങ്ങല്‍; വേദനയോടെ താരങ്ങളും

സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. നടന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും.

വര്‍ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് ഒരു പ്രൊഫഷണല്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത് യാദൃശ്ചികമായിട്ടാണ്. ടെലിഫിലിമിന് ബാല താരത്തെ ആവശ്യമുണ്ട് എന്നറിഞ്ഞ് മകനെയും കൂട്ടി സെറ്റിലേക്ക് എത്തിയതായിരുന്നു കോട്ടയം പ്രദീപ്.

അവസ്ഥാന്തരങ്ങള്‍ എന്ന ഫിലിമിന് മറ്റൊരു കഥാപാത്രത്തിനും ആളെ ആവശ്യമുണ്ടായിരുന്നു. ആ വേഷം കോട്ടയം പ്രദീപിന് ലഭിക്കുകയായിരുന്നു. ടെലിഫിലിമില്‍ അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് സിനിമയിലേക്ക് എത്തുന്നത് ഈ നാട് ഇന്നലെ വരെയിലൂടെ ആയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് വിട വാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദീപിന്റെ മൃതദേഹം കോട്ടയം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കെത്തുന്നത്.

‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’, എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’ എന്ന് മമ്മൂട്ടി കുറിച്ചപ്പോള്‍, ‘വളരെ അപ്രതീക്ഷിതമായ വിയോഗം. ”പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി” എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്.