മലയാളത്തിലെ ഹെവി സസ്‌പെന്‍സ് ത്രില്ലര്‍.. തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ്; 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് പ്രശംസകള്‍

ഓപ്പണിങ് ദിനത്തില്‍ തന്നെ പൊസിറ്റീവ് പ്രതികരണങ്ങള്‍ നേടിയ ദിന്‍ജിത്ത് അയ്യത്താന്‍-ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ തിയേറ്ററില്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുകയാണ്. സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 20 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റുപോയത് ഒരുലക്ഷത്തി പതിമൂവായിരത്തിന് മേല്‍ ടിക്കറ്റുകളാണ്.

സിനിമാ-രാഷ്ട്രീയ രംഗത്തുള്ള പലരും കിഷ്‌കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. സിനിമ കണ്ടിറങ്ങിയ മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ലുലു മാളിലെ പിവിആറില്‍ ചിത്രം കണ്ട ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

”തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. നല്ല അഭിനയം, നല്ല സംവിധാനം, കഥ, തിരക്കഥ ഒക്കെ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി മൂവി. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നന്നായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചം” എന്നാണ് മന്ത്രിയുടെ അഭിപ്രായം. എ.എ റഹീം എംപിയും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഋതു മുതല്‍ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെ കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിക്കുകയാണെന്നും റഹീം പറഞ്ഞു. സിനിമയിലെ അഭിനേതാക്കളെയെല്ലാം അഭിനന്ദിച്ച റഹീം വിജയരാഘവന്റെ വിരലുകള്‍ പോലും അഭിനയിക്കുകയായിരുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

റഹീമിന്റെ വാക്കുകള്‍:

കിഷ്‌കിന്ധാകാണ്ഡം ഒരിക്കല്‍ കൂടി കാണണം. സസ്‌പെന്‍സ് ഇല്ലാതെ, ഒരിക്കല്‍ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതല്‍ അനുഭവപ്പെടുക എന്നാണ് തോന്നുന്നത്. ‘ഹെവി സസ്‌പെന്‍സ്’ ആണ് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളില്‍ ഒന്ന്. സസ്‌പെന്‍സിന്റെ കൊടുംഭാരം ഇല്ലാതെ, പിന്നെയും ഒരിക്കല്‍ കൂടി തിയറ്ററില്‍ ഇരുന്നാല്‍ അജയ് ചന്ദ്രനും, അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതില്‍ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം. ശ്യാമപ്രസാദിന്റെ ഋതു മുതല്‍ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ട്. ഒരോ സിനിമയിലും നിന്ന് ആസിഫ് കൂടുതല്‍ ലേണ്‍ ചെയ്യുകയായിരുന്നു.

വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെ കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും. കിഷ്‌കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ. ആസിഫ്,’അജയ് ചന്ദ്രനില്‍’നിന്നും കൂടുതല്‍ ലേണ്‍ ചെയ്ത് ഇതിനേക്കാള്‍ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയില്‍ തരും. കിഷ്‌കിന്ധയിലെ ചില രംഗങ്ങളില്‍ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും. സിനിമയുടെ സസ്‌പെന്‍സിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാന്‍, ഇപ്പോഴും എന്റെ മനസ്സിനെ പിന്തുടരുന്ന ആ രംഗങ്ങള്‍ ഇവിടെ എഴുതുന്നില്ല.

കിഷ്‌കിന്ധ ഒരിക്കല്‍ കൂടി കാണുമ്പോള്‍ ആ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിയ്ക്കും. കിഷ്‌കിന്ധയുടെ ശക്തമായ സ്‌ക്രിപ്റ്റിനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകള്‍ നിറഞ്ഞു കവിയുന്നതില്‍ സ്‌ക്രിപ്റ്റിനും മേക്കിങ്ങിനും നിര്‍ണായക റോള്‍ ഉണ്ട്. കിഷ്‌കിന്ധ ഒരു ഫെസ്റ്റിവല്‍ മൂഡ് സിനിമയല്ല.ചിരിപ്പിക്കുന്ന, ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, തിയറ്റര്‍ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ. എന്നിട്ടും ഈ ഓണക്കാലം ‘കിഷ്‌കിന്ധ തൂക്കുന്ന’ കാഴ്ചയാണ് നമ്മള്‍ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്, വ്യത്യസ്തത കൊണ്ടാണ്, അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടാണ്.

സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിങ് കൂടിയാണ്. ആസിഫും, വിജയ് രാഘവനും, അപര്‍ണ്ണ ബാലമുരളിയും, ജഗദീഷും, അശോകനും മുതല്‍ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ, എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിങ് സിനിമയെ ശക്തമാക്കി. അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായി മാറി. വിജയരാഘവന്റെ വിരലുകള്‍ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീര്‍ണമായ മനോവ്യവഹാരങ്ങളെ വിജയരാഘവന്‍ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്തു. വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി. സിനിമയുടെ പേരു തിരഞ്ഞെടുത്തത്തില്‍ പോലും ബ്രില്യന്‍സ് കാണാന്‍ കഴിയും. മലയാളത്തിലെ ഹെവി സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവും മികച്ച ഒന്നാണ് കിഷ്‌കിന്ധാകാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.