കന്നഡ സിനിമയിലും വേണം വനിതാ കമ്മിറ്റി, സ്ത്രീ സുരക്ഷ ഉറപ്പാക്കണം..; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗല്‍റാണി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ വെളിപ്പെടുത്തല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ മുതിര്‍ന്ന നടിമാര്‍ വരെയാണ് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തുന്നത്. സമാനമായ കമ്മിറ്റി കര്‍ണാടകയിലും വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സഞ്ജന ഗല്‍റാണി.

മുഖ്യമന്ത്രി സിദ്ദരാമയ്യയെ കണ്ട് സഞ്ജന ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ സ്ത്രീകളുടെ ഒരു കമ്മിറ്റി രുപീകരിക്കണം എന്നായിരുന്നു സഞ്ജന ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഒരു കത്തും സഞ്ജന മുഖ്യമന്ത്രിക്ക് കൈമാറി.

കന്നഡ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ സഞ്ജന പങ്കുവച്ചിട്ടുണ്ട്. ‘#metoo മുന്നേറ്റത്തിന് പിന്നാലെ, മുന്‍കാല പ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെടാതെ പരിഹാരങ്ങള്‍ തേടേണ്ട സമയമാണിത്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തില്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ലാത്ത ഒരു വനിതാ കമ്മിറ്റി രൂപീകരിക്കുന്നത് എത്ര പ്രധാനമാണെന്ന് വിവരിക്കുന്ന എന്റെ അഭ്യര്‍ത്ഥന കത്ത് ഇതാ” എന്ന അടിക്കുറിപ്പോടെയാണ് സഞ്ജന കത്ത് പങ്കുവെച്ചിരിക്കുന്നത്.

സാന്‍ഡല്‍വുഡ് വുമണ്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അഥവാ SWAA എന്ന ബോഡി രൂപീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും സഞ്ജന വ്യക്തമാക്കി. കന്നഡ സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റിയും (ഫയര്‍) മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

‘മീ ടു’ ആരോപണങ്ങള്‍ കന്നഡ സിനിമാ മേഖലയില്‍ ശക്തമായപ്പോള്‍ രൂപംകൊണ്ട സംഘടനയാണ് ‘ഫയര്‍’. സംഘടനയിലെ നടികളും സംവിധായകരും ഉള്‍പ്പെടെ 153 പേര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരന്‍, ചൈത്ര ജെ ആചാര്‍, സംയുക്ത ഹെഗ്ഡെ, ഹിത, നടന്‍മാരായ സുദീപ്, ചേതന്‍ അഹിംസ തുടങ്ങിയവര്‍ ഇതിലുണ്ട്.

Read more