നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തു; പിന്നാലെ വിലക്ക്; സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖം: സൗമ്യ സദാനന്ദൻ

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തതിനെ തുടർന്ന് സിനിമയില്‍ നിന്നു തന്നെ വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പറഞ്ഞത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ സദാനന്ദൻ.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ട് എന്നും സൗമ്യ പറഞ്ഞു.

താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കമേഷ്യല്‍ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിര്‍മാതാവും സിനിമ എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

പുതിയ പ്രോജക്ടുകളുമായി വനിതാനിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്.

ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വർഷമെടുത്തു. 2020-ല്‍ ഞാൻ സിനിമ വിട്ടു. താന്‍ മനഃപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ് എന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

Read more