ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. നടന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് സിബിഐ റിപ്പോർട്ട്. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്.
Read more
2020 ജൂൺ 14ന് ആണ് മുപ്പത്തി നാലുകാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ.