ശ്രേയസ് അയ്യരെക്കുറിച്ച് കുറച്ചു നാൾ മുമ്പുവരെ ഉണ്ടായിരുന്ന ഒരു പരാതി ആയിരുന്നു, താരത്തിന് ടി 20 യിൽ നന്നായി കളിക്കാൻ അറിയില്ലെന്ന്. ടീമിന് ആവശ്യമുള്ള വേഗതയിൽ കളിക്കാൻ ക്ലാസ് രീതിയിൽ കളിക്കുന്ന ശ്രേയസിന് പറ്റില്ലെന്ന് ആയിരുന്നു ചിലർ എങ്കിലും പറഞ്ഞിരുന്നത്. എന്തായാലും പരാതി പറഞ്ഞവരെയും കളിയാക്കിയവരെയും കൊണ്ട് പോലും കൈയടിക്കിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്ത ശ്രേയസ് അയ്യർ ഇന്ന് അഹമ്മദാബാദിൽ പഞ്ചാബിനായി ഗുജറാത്തിനെതിരെ 42 പന്തിൽ 97 റൺ നേടിയാണ് താരമായത്.
മികച്ച തുടക്കത്തിന് ശേഷം പതറിയ പഞ്ചാബിനെ രക്ഷിച്ച ശ്രേയസ് താണ്ഡവമാടിയപ്പോൾ കഴിഞ്ഞ സീസണിലെ ഹീറോ ശശാങ്ക് സിങ് ടീമിന് പിന്തുണ നൽകി. അർഹിച്ച സെഞ്ച്വറി നേടാൻ സാധിച്ചില്ലെങ്കിലും ടീമിന് വേണ്ടി തന്റെ അതുല്യ നേട്ടം വേണ്ടെന്ന് വെച്ച് സഹതാരത്തിന്റെ ബാറ്റിംഗ് ആസ്വദിച്ച അയ്യർ കൈയടികൾ നേടി. 20 ഓവറിൽ 243 – 5 എന്ന കൂറ്റൻ സ്കോറാണ് ടീം നേടിയത്
കുറച്ചുനാളുകൾക്ക് മുമ്പ് ബിസിസിഐയുടെ ഗുഡ് ലിസ്റ്റിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ തന്റെ മോശം കാലത്തെ അതിജീവിച്ച് ഇന്ത്യൻ ടീമിലെത്തിയ ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഏറെ നാളുകൾ ആര് കളിക്കും എന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉണ്ടായിരുന്ന ഇന്ത്യയുടെ ഏകദിനത്തിലെ നാലാം നമ്പർ സ്ഥാനം കൈപ്പിടിയിൽ ഒതുക്കിയ അയ്യർ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട വിജയത്തിൽ മികച്ച സംഭാവന നൽകി.
കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശേഷം ടീം വിട്ട ശ്രേയസിന് ടി 20 യിൽ തന്റെ കഴിവിനെ സംശയിച്ചവർക്ക് മുന്നിൽ ചിലതൊക്കെ തെളിയിക്കാൻ ഉണ്ടായിരുന്നു . പഞ്ചാബ് നായകനായി എത്തിയ ശേഷം ഇന്ന് ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ അയ്യർ ചിലതൊക്കെ തീരുമാനിച്ചിരുന്നു. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുക ആയിരുന്ന പഞ്ചാബിനെ , “എന്തിനാ പേടിക്കുനെ ഞാൻ ഇല്ലേ ” എന്ന് ചോദിച്ചുകൊണ്ടാണ് അയ്യർ നിറഞ്ഞാടിയത്. പേസ് എന്നോ സ്പിൻ എന്നോ ഇല്ലാതെ ആഞ്ഞടിച്ച അയ്യർ പ്രസീദ് കൃഷ്ണക്ക് എതിരെ ഒരു ഓവറിൽ 24 റൺ അടിക്കുകയും ചെയ്തു.
എന്തായാലും ഈ സീസൺ കഴിയുമ്പോൾ ഇന്ത്യയുടെ ടി 20 ഫോർമാറ്റിലും പുതിയ പിള്ളേർക്ക് അടക്കം ഞാൻ ഒരു മത്സരം കൊടുക്കും എന്ന് തന്നെയാണ് അയ്യർ നൽകുന്ന സ്റ്റേറ്റ്മെൻറ്.