ലാലിന്റെ ആ കോമഡിയൊന്നും ഇന്ന് ഏല്‍ക്കില്ല; അന്ന് എന്ത് കോമാളിത്തരവും കാണിക്കാം; തുറന്നുപറഞ്ഞ് സംവിധായകന്‍

മോഹന്‍ലാലിനെക്കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍ പറഞ്ഞ വാക്കുകകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ലാല്‍ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാളാണ്. അഭിനയം കണ്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടി ഇട്ട സംഭവം വരെയുണ്ട്. എനിക്ക് എന്റെ വികാരങ്ങള്‍ പിടിച്ചു വയ്ക്കാന്‍ കഴിയാറില്ല. ചിലപ്പോഴൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്.

ക്യാമറാമാന്‍ മാത്രമാകും സിനിമ കാണുക. മോണിറ്റര്‍ ഒന്നുമില്ല. ക്യാമറാമാന്‍ ഒക്കെ പറഞ്ഞാല്‍ ഓക്കെയാണ്. അവരുടെ കാല്‍ക്കുലേഷന്‍ അത്ര പ്രധാനമാണ്. ഇന്ന് അങ്ങനെയല്ല. എല്ലാവരും കണ്ട് അഭിപ്രായം പറയും. അന്ന് സത്യന്‍ എന്നോട് ആ ഷോട്ട് ഓക്കെയാണോ എന്ന് ചോദിച്ചു. എനിക്ക് പറയാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. സത്യന്റേയും കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു.

ഒരു കാലഘട്ടത്തിലെ നമുക്കൊരു കഥാപാത്രമാകാന്‍ സാധിക്കുകയുള്ളു. വയസ് അനുസരിച്ചേ നമുക്കത് ചെയ്യാന്‍ കഴിയൂ. അപ്പോള്‍ ചെയ്തത് ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല. അതാണ് സംഭവിച്ചത്. മോഹന്‍ലാല്‍ അന്ന് ചെയ്ത കോമഡിയൊന്നും ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല. അന്ന് മോഹന്‍ലാല്‍ അത്ര സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല. ഇന്ന് ഒരു സൂപ്പര്‍ സ്റ്റാറാണ്. അന്ന് എന്ത് കോമാളിത്തരവും കാണിക്കാം. ഇന്ന് അത് പറ്റില്ല.

അന്ന് ഞാനും ലാലും തോളില്‍ കയ്യിട്ട് നടന്നിരുന്നതാണ്. ഇന്ന് ഞാന്‍ ചെന്ന് ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. എനിക്ക് അങ്ങനെയൊരു ആറ്റിറ്റിയൂഡ് ഇഷ്ടമല്ല. എന്റെ മനസ്സില്‍ എപ്പോഴും അന്നത്തെ ലാലാണ്. ലാലു ഈ കഥയൊന്ന് കേള്‍ക്കൂ എന്ന് കയറി ചെന്ന് ചോദിക്കാനുള്ള ധൈര്യം ഇന്ന് എനിക്കില്ല.

ലാലിന്റെ ആദ്യ സിനിമ മുതല്‍ എനിക്ക് അറിയുന്നതാണ്. പിന്‍ഗാമിയില്‍ ആണ് അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ലാലിന്റെ അന്ന് മുതലുള്ള വളര്‍ച്ച ഞാന്‍ കാണുന്നുണ്ട്. അതിന് സന്തോഷമുണ്ട്. എന്നാല്‍ ആ ഉയരത്തിലേക്ക് നോക്കാന്‍ സാധിക്കുന്നില്ല. വിവപിന്‍ കൂട്ടിച്ചേര്‍ത്തു.