പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടും ഇത്രയും കാലം ഫീല്‍ഡില്‍ പിടിച്ച് നിന്ന മറ്റൊരു നടിയുണ്ടോയെന്ന് സംശയമാണ്. അഭിനയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ആറ് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. അമ്മ വേഷങ്ങളാണ് കൂടുതല്‍ കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം മോഹന്‍ലാലിന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനാണ് ആരാധകര്‍ക്കും ഇഷ്ടം.

മുഴുനീള ദുഷ്ട കഥാപാത്രമായി അധികമാരും ഇതുവരെയും കവിയൂര്‍ പൊന്നമ്മെയ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടില്ല. ഹാസ്യവേഷങ്ങളും കുറവാണ്. അങ്ങനെ നോക്കുമ്പോള്‍ കവിയൂര്‍ പൊന്നമ്മ ചെയ്ത ഏതാണ്ട് ഏക മുഴുനീള നെഗറ്റീവ് വേഷം പത്മരാജന്റെ ‘തിങ്കളാഴ്ച്ച നല്ല ദിവസ’ത്തിലെ ജാതിഭ്രാന്തുള്ള അമ്മ വേഷം മാത്രമാണ്. അതിന്റെ കേന്ദ്ര കഥാപാത്രവും പൊന്നമ്മ തന്നെ.

പിന്നീട് പൊന്നമ്മയ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തത് ‘ആണും പെണ്ണും’ സിനിമയാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍. നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ എങ്ങനെ തയ്യാറായെന്നും അത്തരമൊരു കഥയില്‍ എങ്ങനെ അഭിനയിച്ചുവെന്നും പല പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും വരുന്ന ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഈ കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ലെന്നും വളരെ പെട്ടെന്ന് തന്നെ സമ്മതിച്ചെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.

അന്‍പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമയില്‍ സജീവമല്ലാതിരുന്നത്.

പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ പത്തിനാണ് ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ ചിത്രം. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ആദ്യകാല നിര്‍മാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭര്‍ത്താവ്. ഏകമകള്‍ ബിന്ദു.