ഡി.വൈ.എഫ്‌.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി

വാളയാറില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് റേഷനരിയാണ് പിടികൂടിയത്. വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡിലാണ് അരി സൂക്ഷിച്ചിരുന്നത്.

വാളയാര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു. ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടിച്ചെടുത്ത അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത വില്‍പന നടത്താനാണ് അരി എത്തിച്ചത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു. സംസ്ഥാന അതിര്‍ത്തിയലൂടെയും ട്രെയിനിലൂടെയും ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്‌നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്. അരിക്കടത്ത് വ്യാപകമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ 10 വര്‍ഷത്തോളമായി തമിഴ്‌നാട് റേഷനരി കടത്തു നടക്കുന്നുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന വിവരം. കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന അരി പോളിഷ് ചെയ്ത് 35 40 രൂപ വരെ വിലയ്ക്കാണു മറിച്ചുവില്‍ക്കുന്നത്. പരിശോധന നടത്താന്‍ അധികൃതര്‍ എത്തുമ്പോള്‍ ആ വിവരം നല്‍കാന്‍ പ്രധാന ജംഗ്ഷനുകളില്‍ തൊഴിലാളികളെ നിര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.