മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യക്കോസ് എംപി. ആക്രമണം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഡീൻ കുര്യക്കോസ് പറഞ്ഞു.
2025 ഏപ്രിൽ 1 നായിരുന്നു ആക്രമണം ഉണ്ടായത്. മധ്യപ്രദേശിലെ ജബൽപൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെ ക്രൂരമായ ആക്രമണം നടന്നത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾ സന്ദർശിക്കുന്നതിനിടെ ഇടവകയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജ്റംഗ്ദൾ പ്രവർത്തകർ അനധികൃതമായി തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
പോലീസ് ഇടപെട്ടിട്ടും അക്രമം തുടർന്നു. ജബൽപൂർ വികാരി ജനറൽ ഫാദർ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ്ജ് ടി എന്നിവരുൾപ്പെടെയുള്ള മുതിർന്ന വൈദികർ വിശ്വാസികൾക്ക് പിന്തുണ നൽകാൻ എത്തിയപ്പോൾ ശാരീരികമായി ആക്രമിക്കപ്പെട്ടു. അതേമയം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മതസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ ആക്രമണമാണ് ഇതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രമസമാധാന പാലനം പരാജയമായ അവസ്ഥയിലാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വർഗീയമായ കലാപങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. രാജ്യത്തുടനീളം വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കേന്ദ്ര സർക്കാർ ആവർത്തിച്ചു മൗനം പാലിക്കുകയാണ്. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും മൗലികവകാശങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.