പിറന്നാളിന് കേക്ക് വാങ്ങാനായി പോകുന്നതിനിടെ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി; കൊച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പിറന്നാള്‍ ആഘോഷത്തിനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ പതിനേഴുകാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ ഏകമകന്‍ ആന്റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും.
ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാര്‍ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. മറുഭാഗത്തേക്ക് ഇറങ്ങാന്‍ ആന്റണി ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃക്കാക്കര കെഎംഎം കോളജില്‍ ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.