'എ‍ഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ, സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കി; ആരോപണങ്ങൾ കടുപ്പിച്ച് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു. എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി വി ഡി സതീശൻ രംഗത്തെത്തിയത്.

താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായതായും നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മുമായി അജിത് കുമാറിന് ബന്ധമില്ലെന്ന് അവർ പറയുന്നു. സിപിഎമ്മിന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞോയെന്നും സതീശൻ ചോദിച്ചു. പല കേസുകളും ഒത്തുതീർപ്പാക്കാൻ ബെഹ്റയെ മുമ്പ് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടുണ്ട്. സിപിഎം- ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നൽകുന്നുണ്ട്.

എഡിജിപി സ്ഥലത്തുള്ളപ്പോഴാണ് കമ്മിഷണർ പൂരം കലക്കിയതെന്നും പൊലീസിനെ കൊണ്ട് സിപിഎം പൂരം കലക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു. അൻവർ വീണ്ടും പിണറായിയെ അപമാനിക്കുകയാണ്. ഒരുപാട് രഹസ്യങ്ങൾ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.