ഇ ബാലാനന്ദനെ പാര്‍ട്ടി മറന്നെന്ന് ആക്ഷേപം; ജന്മശതാബ്ദിയിലും എങ്ങുമെത്താതെ സ്മാരകം

സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ഇ ബാലാനന്ദനെ പാര്‍ട്ടി മറന്നെന്ന് ആക്ഷേപം ഉയരുന്നു. ഇ ബാലാനന്ദന്റെ ജന്മശതാബ്ദി വിപുലമായി ആചരിക്കാന്‍ സിപിഎം തയ്യാറാകാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബാലാനന്ദന്റെ സ്മാരകത്തിലും നിര്‍മ്മാണം വൈകുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

2013ല്‍ പ്രകാശ് കാരാട്ട് നോര്‍ത്ത് കളമശ്ശേരിയില്‍ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷനായി കല്ലിട്ടെങ്കിലും നിര്‍മ്മാണം അനശ്ചിതത്വത്തില്‍ തുടരുകയാണ്. സ്മാരകം നിര്‍മ്മിക്കാന്‍ വാങ്ങിയ 12 സെന്റ് ഭൂമിയില്‍ 11 വര്‍ഷം കൊണ്ട് ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനം കെട്ടിടത്തിന്റെ പൈലിംഗ് മാത്രമായിരുന്നു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.

ഇ ബാലാനന്ദന്‍-ടികെ രാമകൃഷ്ണന്‍ സ്മാരകത്തിന് വേണ്ടി ജനങ്ങളില്‍ നിന്ന് 1.40 കോടി രൂപ പിരിച്ചെടുത്തിരുന്നു. തൊഴിലാളി പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, ഓഫീസ് മുറി, ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കുമുള്ള ഇടം തുടങ്ങിയവയായിരുന്നു പദ്ധതി പ്രകാരം സ്മാരക മന്ദിരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാം പദ്ധതികളായി ഒതുങ്ങിപ്പോയെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം പറയുന്നത്.