സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കം. തിരുവനന്തപുരം പാളയത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍എച്ച് യദുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

സ്വകാര്യ കാറില്‍ സഞ്ചരിച്ച മേയറിനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും പട്ടം മുതല്‍ പാളയം വരെ കെഎസ്ആര്‍ടിസി ബസ് സൈഡ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് ബസ് നിറുത്തിയിട്ടപ്പോള്‍ കാര്‍ ബസിന് കുറുകെ നിറുത്തിയ ശേഷം ആര്യ സൈഡ് നല്‍കാത്തതിനെ പറ്റി ഡ്രൈവറോട് ചോദിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെയോടെയാണ് ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചത്. അതേസമയം ഡ്രൈവര്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

മേയര്‍ തന്നോട് മോശമായി പെരുമാറിയെന്നും കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് മുടക്കിയെന്നും ആരോപിച്ചായിരുന്നു യദു ആര്യ രാജേന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.