ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. സമരത്തിനെതിരായി എളമരം കരീം പറഞ്ഞ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ആനി രാജ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്നാണ് എളമരം കരീം ആരോപിച്ചത്. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിൻറെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീം വിമർശനം ഉന്നയിച്ചത്.
പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശാ വർക്കർമാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്.
Read more
അതേസമയം സിപിഎം ആശാ വർക്കർമാരുടെ സമരം തള്ളുമ്പോഴും സിപിഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു. സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. പിഎസ്‍സിയിലെ ശമ്പളം കൂട്ടലിനെയും അദ്ദേഹം വിമർശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്. സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.