കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദ്ദാക്കി അപ്പലേറ്റ് ട്രൈബ്യൂണൽ

സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടി. കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദ്ദാക്കി അപ്പലേറ്റ് ട്രൈബ്യൂണൽ. യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ. റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞവർഷം മെയിൽ റദ്ദാക്കിയ കരാറാണ് പുനഃസ്‌ഥാപിച്ചത്.

പഴയ നിരക്കിൽ വൈദ്യുതി നൽകാൻ കഴിയില്ലെന്ന് കമ്പനികൾ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികൾ നൽകിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാർ ഉണ്ടാക്കിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് ഹർജിക്കാർ പറഞ്ഞു. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാർ റദ്ദാക്കിയത്.

അതേസമയം, വിധിയിൽ തുടർ നടപടിക്ക് ഒരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. നിയമോപദേശം കിട്ടിയശേഷം അപ്പീൽ പോകാനാണ് സാധ്യത. 1200 കോടി അധികമായി ചെലവാക്കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനലിൽ വൈദ്യുതി എത്തിച്ചിരുന്നത്.