'കള്ളവോട്ടിന് നേതൃത്വം നൽകിയത് ബിഎൽഒ'; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫിൻറെ ആസൂത്രിത നീക്കം: ടിവി രാജേഷ്

യുഡിഎഫ് അനുഭാവികളായ ബിഎൽഒമാരെ വെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കണ്ണൂരിൽ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മുൻ എംഎൽഎ ടി.വി രാജേഷ്. അതിൻ്റെ വ്യക്തമായ തെളിമാണ് കണ്ണൂർ അസംബ്ലി മണ്ഡലം 70ാം നമ്പർ ബൂത്തിൽ നടന്നതെന്ന് ടി.വി രാജേഷ് പറഞ്ഞു. ബിഎൽഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ കാര്യത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിഎൽഒ തന്നെ കള്ളവോട്ടിന് നേതൃത്വം നൽകിയത് ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ടി.വി രാജേഷ് ആവശ്യപ്പെട്ടു.

85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് വീട്ടിൽ വെച്ച് വോട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിൽ ബിഎൽഒമാരെ വെച്ച് ആസൂത്രിത ക്രമക്കേട് നടത്തി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് യുഡിഎഫ് തങ്ങളുടെ അനുകൂലികളായ ബിഎൽഒ മാർക്ക് നൽകിയ നിർദ്ദേശം.

കണ്ണൂർ അസംബ്ലി മണ്ഡലം 70 നമ്പർ ബൂത്തിൽ 1420 നമ്പർ വോട്ടറായ 86 വയസ്സുള്ള കമലാക്ഷി. കെ., W/o കൃഷ്ണൻ വി.കെ എന്നിവരെകൊണ്ട് മറ്റൊരു ആളുടെ വോട്ട് ചെയ്യിപ്പിക്കാൻ ബിഎൽഒ നേതൃത്വം കൊടുത്തിരിക്കുകയാണ്. 15.04.2024 നു കമലാക്ഷി.കെ യെക്കൊണ്ട് വോട്ട് ചെയ്യിക്കാനെന്ന വ്യാജേന ഇതേ ബൂത്തിലെ 1148 നമ്പർ വോട്ടറായ വി.കമലാക്ഷി, W/o ഗോവിന്ദൻ നായർ “കൃഷ്ണകൃപ” എന്ന പേരിലുള്ള വീട്ടിലേക്കാണ് ബിഎൽഒ ഗീത കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വി കമലക്ഷിയുടെ വോട്ട് കെ കമലക്ഷിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ബിഎൽഒ ഗീത എന്ന് ടി.വി രാജേഷ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ബോധപൂർവ്വം തെറ്റായി മറ്റൊരു വീട്ടിലേക്ക് നയിച്ചു കൊണ്ടുപോയി വോട്ടു ചെയ്യാനവകാശമില്ലാത്ത മറ്റൊരു സ്ത്രീ വോട്ടറെക്കൊണ്ട് ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിക്കുകയാണ് ഉണ്ടായത്. യുഡിഎഫ് പ്രവർത്തകയായ ഗീത രാഷ്ട്രീയ താൽപര്യം വെച്ച് ആൾമാറാട്ടത്തിലൂടെ വ്യാജവോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎൽഒ മാരെ ഉപയോഗപ്പെടുത്തി ആൾമാറാട്ടം ഉൾപ്പെടെയുള്ള കുൽസിത മാർഗ്ഗത്തിലൂടെ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫിന്റെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമാണ് മേൽപറഞ്ഞ നടപടിയെന്നും ടി.വി രാജേഷ് പറഞ്ഞു. യുഡിഎഫ് അനുഭാവികളായ ബിഎൽഒ മാരുടെ യോഗം കണ്ണൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചുച്ചേർത്തത് ഇതിന് വേണ്ടിയായിരുന്നു എന്ന സംശയം ശക്തമാവുകയാണെന്നും ടി.വി രാജേഷ് കുറ്റപ്പെടുത്തി.

പരീക്ഷ എഴുത്താൻ പോയവരെയും ബന്ധുവീട്ടിൽ പോയവരെയും നാട്ടില്ലില്ലാത്തവരുടെ ലിസ്റ്റിൽപ്പെടുത്തി നൽകുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് നാട്ടിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ്. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ വീട്ടിൽവെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏർപ്പെടുത്തിയ സൗകര്യത്തെയും ആസൂത്രിതമായ വ്യാജ വോട്ട് ചെയ്യിപ്പിക്കാനായി ഉപയോഗിക്കുകയാണ് യുഡിഎഫ് എന്നും ടി.വി രാജേഷ് കുറ്റപ്പെടുത്തി.