കോളറ ജാഗ്രതയിൽ തലസ്ഥാനം; രോഗബാധിതർ കൂടുന്നു, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

കോളറ ജാഗ്രതയിൽ തലസ്ഥാനം. ഇന്നലെമാത്രം നാല് പേർക്കാണ് തലസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിരവധി അന്തേവാസികളാണ് ചികിത്സയിലുള്ളത്.
അതേസമയം രോഗ ബാധിതർ കൂടുന്നതിനാൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

രോഗ ബാധിതർ വർധിക്കുമ്പോൾ കോളറയുടെ ഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് ആരോഗ്യ വകുപ്പ്. അതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.11 പേർ മരണപ്പെട്ടു. അതിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. 173 പേർക്ക് ഡെങ്കിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 44 പേർക്ക് എച്ച് വൺ എൻ വൺ പിടിപെട്ടു.

അതേസമയം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം ഇതുവരെ ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ പനിക്ക് ചികിത്സ തേടിയിട്ടുണ്ട്.