എഡിജിപിയുടെ ചെയ്തികളില്‍ സിപിഎമ്മിന് തൃപ്തിയില്ല; അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പാര്‍ട്ടിയുടെ തലയില്‍ ഇടേണ്ട; തുറന്നടിച്ച് എംവി ഗോവിന്ദന്‍

എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് സിപിഎമ്മിന്റെ തലയില്‍ ഇടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതിലേക്ക് സിപിഎമ്മിനെ വലിച്ചിഴയ്ക്കുന്നത് സിപിഎം അജണ്ടയാണ്. ആര്‍എസ്എസ്സിനെതിരെ പോരാടുന്ന പാര്‍ടിയാണ് സിപിഎം. എഡിജിപി ആരെ കാണുന്നു എന്നത് സിപിഎമ്മുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യവുമില്ല.

എഡിജിപിയുടെ ചെയ്തികളുടെ കാര്യത്തില്‍ സിപിഐയ്ക്ക് മാത്രമല്ല, സിപിഎമ്മിനും തൃപ്തിയില്ലായ്മയുണ്ട്. പരാതി കേള്‍ക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ പ്രത്യേക വാട്സാപ് നമ്പര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എംബി രാജേഷ്. എഡിജിപി സിപിഎം നേതാവല്ലെന്നും ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്ക് ആരെയെല്ലാം കാണാന്‍ പോകുന്നുണ്ട്. ഇതൊക്കെ ആസൂത്രിതമായി നടക്കുന്ന, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള, വളരെ വലിയ ഗൂഢാലോചനയില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള പ്രചരണമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍എസ്എസ്സെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.