നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും വമ്പന്‍ പദ്ധതികള്‍; ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ലെന്ന് സിപിഎം

ആര്‍എസ്എസിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയും വമ്പന്‍ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സിഎഎ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വര്‍ഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതി.

ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് ഓര്‍മയാകും. ബിജെപിയെ തകര്‍ക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് യുവാക്കള്‍ രംഗത്തുവരണം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല. പ്രത്യയശാസ്ത്ര ഉള്‍ക്കാഴ്ചയും സാമൂഹ്യ വിക്ഷണവും കോണ്‍ഗ്രസിനില്ല. ഇത് രണ്ടുമില്ലാത്തത് കൊണ്ടാണ് ആരുവിളിച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ കൂടെപ്പോകുന്നത്.

രാഷട്രീയ തട്ടിപ്പാണ് ഇലക്ടറല്‍ ബോണ്ട്. ഇടതുപക്ഷത്തിന്റെ സുതാര്യത ഇതിലൂടെ തുറന്നുകാട്ടപ്പെട്ടു. ഇടതുപക്ഷ പാര്‍ടികള്‍ക്ക് മാത്രമേ വര്‍ഗീയ ശക്തികളെ തടയാനാകൂ. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തണമെന്നും വിജയരാഘവന്‍ പറഞ്ഞു.