ദിലീപിനെതിരെ 'ഫോട്ടോസ്റ്റാറ്റ് ഗൂഡോലോചനയോ'? കുറ്റപത്രം ചോര്‍ന്ന സംഭവം വിവാദത്തില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് വിവാദമായി. കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നല്‍കിയപ്പോള്‍ പുറത്തുപോയതായിരിക്കുമെന്ന പൊലീസിന്റെ ഒഴുക്കം മട്ടിലുള്ള പ്രതികരണമാണ് വിവാദങ്ങള്‍ ആളികത്തിച്ചത്. കുറ്റപത്രം ഔദ്യോഗികമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്കും മറ്റും കുറ്റപത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്ന് കിട്ടിയിരുന്നു. ദിലീപും അദ്ദേഹത്തെ അനുകൂലിക്കുന്ന അഡ്വ. ശ്രീജിത്ത് പെരുമനയും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

ഇരയാക്കപ്പെട്ട നടിയുടെ ഭാവി ജീവിതത്തെപോലും സാരമായി ബാധിക്കുന്ന കുറ്റപത്രത്തിലെ വസ്തുതകള്‍ ചോര്‍ന്നത് അക്ഷന്ത്യവ്യമായ തെറ്റാണെന്നും പൊലീസിന്റെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശ്രീജിത്ത് മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും, പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളിലെ കുറ്റപത്രം പബ്ലിക് രേഖകള്‍ ആണെങ്കിലും വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണമുള്ളതാണ്. ഈ വിഷയത്തില്‍ ഇരയായ നടി ഇപ്പോള്‍ പുലര്‍ത്തുന്നത് വളരെ കുറ്റകരമായ മൗനമാണ് എന്നും പ്രതികരിക്കേണ്ടവര്‍ മിണ്ടുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഒരു ഫോട്ടോസ്റ്റാറ്റ് ഗൂഡാലോചന !

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ യാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതിയിൽ ഔദ്യോദികമായി സമർപ്പിക്കപ്പെടുന്നതിനു മുൻപ് ചോർത്തപ്പെടുകയും ചർച്ചയാക്കപ്പെടും ചെയ്തതിനെതിരെ ഏറ്റവും ആദ്യം ശബ്ദമുയർത്തിയത് . എന്നാൽ ദിവസങ്ങൾക്കിപ്പുറം ആ വാർത്തയ്ക്ക് ഔദ്യോദിക സ്ഥിതീകരണം പ്രോസിക്കൂഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുകയും ഒപ്പം വളരെ ലാഘവത്തോടുകൂടെ അതീ ഗൗരവമേറിയ ഒരു വിഷയത്തിൽ മുടന്തു ന്യായം പറയുകയും ചെയ്തിരിക്കുകയാണ്.

കേരളക്കരയാകെ ഊണും ഉറക്കവുമില്ലാതെ ചർച്ച ചെയ്യപ്പെട്ട സമാനതകയില്ലാത്ത ക്രൂര സംഭവത്തിൽ ഒരു വർഷക്കാലത്തിനടുത്ത് അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രം, അത്തും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഒരു ബലാൽസംഗ കേസിലെ കുറ്റപത്രം കോടതിയിൽ നൽകി മണിക്കൂറുകൾക്കകം മാധ്യമങ്ങളിൽ പകർപ്പുകൾ സഹിതം ചർച്ചയായതിനു പോലീസ് കണ്ടെത്തിയ കാരണം “ഫോട്ടോസ്റ്റാറ്റെടുക്കുമ്പോൾ ചോർന്നതായിരിക്കും” എന്നതാണ് . സാമാന്യ ബുദ്ധിക്ക് വിഴുങ്ങാൻ സാധികാത്ത ഈ ഉട്ടോപ്പ്യൻ ന്യായം അക്ഷരാർത്ഥത്തിൽ ഈ കേസിനെ കുറിച്ച് ചർച്ച ചെയ്യുന്നവരുടെ അണ്ണാക്കിൽ പൂഴി മണ്ണ് വാരി ഇടുന്നതിനു തുല്യമാണ്…

ഇരയാക്കപ്പെട്ട നടിയുടെ ഭാവി ജീ വിതത്തെപോലും സാരമായി ബാധിക്കുന്ന കുറ്റപത്രത്തിലെ വസ്തുതകൾ ഇക്കിളി കഥകളായി നാട്ടിലാകെ പാട്ടാകുമെന്നു അറിഞ്ഞുകൊണ്ടുതന്നെ നടന്ന മഹാപാതകം. ഈ നാട്ടിലെ പോലീസ് സ്റ്റേഷനിലോ സർക്കാർ ആപ്പീസുകളിലോ ഫോട്ടോസ്റ്റാറ്റ് മെഷീനോ പ്രിന്ററോ ഇല്ല എന്ന ഗമണ്ടൻ ഇണ്ടാസ്.
ആരെയാണ് ഇവരെല്ലാം കൂടി പൊട്ടന്മാരാക്കുന്നത് ജനങ്ങൾക്കറിയണം. എന്റെ ഈ ഇടപെടലുകൾ കേവലം ഒരു സെലിബ്രിറ്റിയായ ദിലീപിന് വേണ്ടിയല്ല, മറിച്ച് പണവും, സ്വാധീനവും, പേരും പെരുമയും എല്ലാമുള്ള ദിലീപിന്റെ വിഷയത്തിൽ ഇങ്ങനെയാണാണെകിൽ ഈ നാട്ടിലെ ദരിദ്ര നാരായണൻമാരായ എന്നെപ്പോലുള്ളവരുടെ ഒരു കാര്യം വന്നാൽ എന്തായിരിക്കും അവസ്ഥ ? അന്വേഷണത്തിന്റെ ദിവസാദിവസം ഇവന്മാർ ഫോട്ടോസ്റ്റാറ്റെടുത്ത് ആവശ്യക്കാർക്ക് കൊടുക്കില്ല ?

ഈ വിഷയത്തിൽ ഇരയായ നടി ഇപ്പോൾ പുലർത്തുന്നത് വളരെ കുറ്റകരമായ മൗനമാണ്. കാരണം ഇന്ത്യൻ ക്രിമിനൽ നടപടി നിയമ പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ അതീവ രഹസ്യമായി ഇൻ ക്യാമറ നടപടികളിലൂടെ നടത്തുന്നത് അവരുടെ സാമൂഹിക ജീവിതത്തിൽ പിൽക്കാലത്തു ഒരു പോറൽ പോലുമുണ്ടാകരുത് എന്ന മുൻവിധിയോടുകൂടിയാണ്. അതി ക്രൂരമായി നടന്ന ഒരു ബലാത്കാരത്തിനും തട്ടിക്കൊണ്ടുപോകലിനും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ഉള്ളതും ഇല്ലാത്തതുമായ കഥകളും, സംഭവങ്ങളും എല്ലാം ആ കുറ്റപത്രത്തിലുണ്ടാകും. ഒരുനാൾ വിചാരണ കഴിഞ്ഞു വിധി വരും അത് എന്തായാലും ഇരയ്ക്ക് ഈ സമൂഹത്തിൽ ജീവിക്കണം എന്നത് യാഥാർഥ്യമാണ്. ഇക്കണക്കിനു പോയാൽ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾപോലും വർഷങ്ങൾക്കുള്ളിൽ പ്രചരിപ്പിക്കാൻ ഇത്തരക്കാർ മടിക്കുമോ? ഒരുപാടു അനുഭവങ്ങൾ നമുക്ക് മുൻപിൽ ഇല്ലേ ?
പ്രതികരിക്കേണ്ടവർ മിണ്ടുന്നില്ല, എന്നിരുന്നാലും ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതെയിരിക്കാൻ സാധിക്കാത്തതിനാൽ .. ഫോട്ടോസ്റ്റാറ്റ് ഗൂഡാലോചനയിൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും, പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകുകയാണ്.

പരാതിയുടെ പൂർണ്ണ രൂപം

To,

സംസ്ഥാന പോലീസ് മേധാവി
കേരളം
തിരുവനന്തപുരം

വിഷയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി ഔദ്യോദികമായി സ്വീകരിക്കും മുൻപ് കുറ്റപത്രം പകർപ്പുകൾ സഹിതം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടി, ചർച്ചയായതുമായി ബന്ധപ്പെട്ട പരാതി.

സർ,

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രസ്തുത കുറ്റപത്രത്തിലെ എല്ലാ വിശദാംശങ്ങളും സാക്ഷികളുടെയും, മൊഴികളുടെയും പേരും, പൂർണ്ണ മൊഴികളും ഉൾപ്പെടെ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു ചർച്ചയായിരുന്നു. കൂടാതെ കുറ്റപത്രത്തിലെ ഉള്ളടക്കത്തിന്റെ പകർപ്പുകൾ മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻമാധ്യമങ്ങളും ദൃശ്യങ്ങളായും, ചിത്രങ്ങളായും പുറത്തുവിടുകയും തലനാരിഴ കീറി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കുകയും ചെയ്തു.

ക്രിമിനൽ നടപടി നിയമ 327 (2) പ്രകാരം ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ഇൻ ക്യാമറ നടപടികളായാണ് വിചാരണ നടത്തേണ്ടത്. മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ അത്തരം കേസുകളിൽ കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ അനുവദിക്കുകയുള്ളൂ.
കേരള സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഈ കേസിൽ തുടക്കം മുതൽ തന്നെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നും, രഹസ്യ വിചാരണ നടത്തണമെന്നും പ്രോസിക്കൂഷൻ ആവശ്യപ്പെട്ടിരുന്നു.

കേസിലെ കക്ഷികളും, സാക്ഷികളും ഭൂരിപക്ഷവും സിനിമാ മേഖലയിൽ നിന്നുള്ളവരായതിനാൽ പലരും സ്വാധീനിക്കപ്പെടാൻ സാധ്യതയുടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്റെ വെരിഫിക്കേഷൻ കഴിഞ്ഞു ഔദ്യോദികമായി കോടതി സ്വീകരിക്കുന്നതിന് മുൻപ് പകർപ്പ് സഹിതം പുറത്തുവന്നത് കടുത്ത നിയമലംഘനവും, കേസിന്റെ നീതിയുക്തമായ വിചാരണയെ ബാധിക്കുന്നതുമാണ് ബാധിക്കുന്നതുമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളിലെ കുറ്റപത്രം പബ്ലിക് രേഖകൾ ആണെങ്കിലും വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവർക്ക് നൽകുന്നതിൽ നിയന്ത്രണമുള്ളതാണ്.

കുറ്റപത്രത്തിന്റെ പകർപ്പ് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ചോർന്നതാണ് എന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞതായി ഇന്ന് 05/12/2017ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഒരു സെൻസേഷണൽ ബലാൽസംഗ കേസിലെ അനുബന്ധ കുറ്റപത്രം എങ്ങനെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ പകർപ്പുകളെടുക്കാൻ കൊടുത്തു എന്നും, ആരാണ് ഇത്തരത്തിൽ കുറ്റപത്രത്തിന്റെ പകർപ്പുകളെടുക്കാൻ ആളെ നിയോഗിച്ചതെന്നും, എവിടെ നിന്നുമാണ് പകർപ്പുകൾ എടുത്തതെന്നും, എന്തിനാണ് അത് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതെന്നും വിശദമായ അന്വേഷണം നടത്തി കണ്ടെത്തുകയും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതും ഈ കേസിന്റെ നീതിയുക്തമായ വിചാരണയ്ക്ക് അത്യന്താപേക്ഷിതമാണ്.

കുറ്റപത്രം കോടതിക്ക് കൈമാറി മണിക്കൂറുകൾക്കുള്ളിൽ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പകർപ്പുകളുടെ ദൃശ്യങ്ങൾ സഹിതം പുറത്തു വന്നിട്ടും അവ മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എന്ത്കൊണ്ട് മാധ്യങ്ങളെ അക്കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ചർച്ച ചെയ്യുന്നതിൽ നിന്നും വിലക്കിയില്ല എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

മുന്നൂറിലധികം സാക്ഷികളുണ്ടെന്നു പറയപ്പെടുന്ന കുറ്റപത്രത്തിൽ പരാമർശിച്ച എല്ലാ സാക്ഷികയുടെയും, മൊഴികളുടെയും വിശദശാംശങ്ങൾ പൊതുവായി ചർച്ച ചെയ്യപ്പെട്ടത് കേസിന്റെ വിചാരണയെ ഗുരുതരമായി ബാധിക്കുന്നതാണ്.

കൂടതെ രഹസ്യ വിചാരണ നടത്തേണ്ട കേസിലെ വിശദശാംശങ്ങൾ പൊതു ചർച്ചയാക്കപ്പെട്ടതു മൂലം ഇരയായ പെൺകുട്ടിക്ക് ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും അപമാനവും കടുത്ത നീതിനിഷേധവും, നിയമലംഘനവുമാണ്. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശമായ 21അം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് കുറ്റപത്രം ചോർന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. നീതിയുക്തമായ, പെട്ടന്നുള്ള വിചാരണ ഏതൊരു പൗരന്റെയും പൗരാവകാശാണ്.

ഈ കേസിന്റെ തുടക്കം മുതൽ അന്വേഷണ ഘട്ടത്തിലുടനീളം മാധ്യമ വിചാരണകളും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കലും പ്രചരിപ്പിക്കലും, വ്യക്തിഹത്യയും വ്യാപകമായി നടന്നിരുന്നു എന്ന് ചൂണ്ടികാണിച്ചു നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശ പ്രകാരമുള്ള അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കേസിലെ ഏറ്റവും സുപ്രധാന രേഖയായ കുറ്റപത്രം തന്നെ ചോരുകയും മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടുകൂടെ കാണേണ്ട ഒന്നാണ്.

ആയതിനാൽ മേൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കൃത്യവിലോപവും, നിയമലംഘനവും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും, മറ്റ് പ്രതികൾക്കെതിരെയും മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുതാത്പര്യ പ്രകാരം വിനീതമായി അപേക്ഷിക്കുന്നു .
അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/sreejith.perumana/posts/10156226713182590