കള്ളപ്പണം വെളിപ്പിച്ചുവെന്ന് ഇ.ഡി കണ്ടെത്തി; മണപ്പുറം ഫിനാന്‍സിന്റെ കോടികളുടെ സ്വത്ത് മരവിപ്പിച്ചു; പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍; വന്‍പ്രതിസന്ധി

ഇന്ത്യയിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കോടികളുടെ നിക്ഷേപങ്ങളും ഓഹരിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചു. 143 കോടിരൂപയുടെ സ്വത്തുക്കളാണ് ഇഡി കഴിഞ്ഞ ദിവസം നടത്തിയ റെയിഡിനെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുന്നത്. റെയിഡില്‍ നിരവധി അനധികൃത സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്ന് ഇഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.

മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ശാധകളിലും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറിന്റെ വീട്ടിലും ഉള്‍പ്പെടെ ആറു ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ഇഡി റെയിഡ് നടത്തിയത്. കമ്പനിയില്‍ അനധികൃതമായി നടത്തിയ നിക്ഷേപം നടത്തി കള്ളപ്പണം വെളിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇഡിയുടെ നടപടി.

ഇങ്ങനെ അനധികൃതമായുണ്ടാക്കിയ കോടികള്‍ നന്ദകുമാര്‍ വകമാറ്റി. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരികളിലും ഈ തുക നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം വി പി നന്ദകുമാറിന്റെ മൊത്തം 143 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

മണപ്പുറം ഫിനാന്‍സിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം, ലിസ്റ്റഡ് ഷെയറുകളിലെ നിക്ഷേപം, ഓഹരികള്‍ എന്നിവ മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നു. ആര്‍ബിഐയുടെ അനുമതിയില്ലാതെ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി നന്ദകുമാര്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും പൊതുനിക്ഷേപ രൂപത്തില്‍ വലിയ തോതിലുള്ള പണമിടപാടുകളും സംബന്ധിച്ചുള്ള രേഖകള്‍ ലഭിച്ചുവെന്ന് ഇഡി പറയുന്നു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ വിവിധ ശാഖാ ഓഫീസുകളില്‍ ചില ജീവനക്കാര്‍ മുഖേനയാണ് നന്ദകുമാര്‍ അനധികൃതമായി നിക്ഷേപം ശേഖരിച്ചതെന്നാണ് ഇ ഡിയുടെ ആരോപണം. 143 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപങ്ങളായി ശേഖരിച്ചത്. മണപ്പുറം ഫിനാന്‍സില്‍ ഇഡി റെയിഡ് നടത്തിയ വാര്‍ത്ത പുറത്തു വന്നതോടെ പലരും നിക്ഷേപങ്ങള്‍ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വന്‍ പ്രതിസന്ധിയാണ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്് നേരിടുന്നത്.

ഒരുമാസം മുമ്പ് കേരളത്തിലെ പ്രമുഖ ജ്വല്ലറി ധനകാര്യസ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തിയിരുന്നു. ജോയ് ആലൂക്കാസ് അടക്കമുള്ളവയിലാണ് റെയ്്്ഡ നടന്നത്. തുടര്‍ന്ന് ജോയ് ആലുക്കാസ് ജ്വല്ലറിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.