അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

ഹയര്‍സെക്കന്ററി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാല് ഹയര്‍സെക്കന്ററി പരീക്ഷ ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത്. മലയാളം ചോദ്യപേപ്പറിന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറിലും , പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറിലും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്ലസ് ടൂ ഇക്കണോമിക്സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നായിരുന്നു. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ സൈക്കിളില്‍ എന്നത് ചോദ്യത്തില്‍ സൈക്ലിളില്‍ എന്നാണ് അച്ചടിച്ച് വന്നത്.

ഒരു ചോദ്യപേപ്പറില്‍ തന്നെ പത്തിലേറെ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിരുന്നു. ചോദ്യപേപ്പറിലെ ഏത് ഘട്ടത്തിലാണ് വീഴ്ച പറ്റിയതെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അന്വേഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്ഷരത്തെറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാഹചര്യമുണ്ടെങ്കില്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ആനുകൂല്യം നല്‍കാനും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചോദ്യ പേപ്പറുകളിലെ മലയാളം തര്‍ജ്ജമയിലാണ് തെറ്റുകള്‍ എല്ലാം കടന്ന് കൂടിയത്. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 ഉം, ഇക്കണോമിക്സില്‍ രണ്ടും തെറ്റുകളുണ്ട്. മലയാളത്തില്‍ 27 ചോദ്യപേപ്പറില്‍ 14 തെറ്റുകള്‍ കണ്ടെത്തിയിരുന്നു.