'അർജുനായുള്ള തിരച്ചിൽ എട്ടാംദിനം'; പുഴ കേന്ദ്രീകരിച്ച് പരിശോധന, സാറ്റലൈറ്റ് ദൃശ്യം പുറത്തുവിട്ട് ഐഎസ്ആർഒ

കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനയുള്ള തിരച്ചിൽ എട്ടാം ദിനം. കരയിൽ ലോറി ഇല്ലെന്ന സ്ഥിരീകരണം വന്നതോടെ ഇനി പുഴയിലാവും തിരച്ചിൽ. ഗം​ഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. അതേസമയം പുഴയിൽ കനത്ത ഒഴുക്കാണ് എന്നത് പ്രതിസന്തിയുണ്ടാക്കുന്നു.

പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക.

അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് ഇന്നലെ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അര്‍ജുന്‍റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്താനായില്ല എന്ന വസ്തുത അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തുകയാണ്.

തിരച്ചിൽ നടത്തുന്നതിന് നേരത്തെ മതിയായ മെഷിനറി ഇല്ലാതിരുന്നതിനാൽ കൂടുതൽ മെഷിനറി എത്തിച്ചായിരുന്നു ഇന്നലത്തെ പരിശോധന. എന്നാൽ ശ്രമം വിഫലമാവുകയായിരുന്നു. അതേസമയം ഇന്നും കൂടുതൽ മെഷിനറീസ് എത്തിക്കാനാണ് നീക്കം. അതിനിടെ ഐഎസ്ആർഒ സാറ്റലൈറ്റ് ദൃശ്യം പുറത്ത് വിട്ടിരുന്നു. എന്നാൽ അതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു ചിത്രം. ദൃശ്യങ്ങളിൽ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങൾ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലർച്ചെയുള്ള ചിത്രങ്ങൾ ആകെ കാർമേഘം മൂടിയ നിലയിൽ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.