62 പേജുകൾ ഒഴിവാക്കി, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നു സർക്കാർ പുറത്തുവിടും. 62 പേജ് ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്നു കണ്ടെത്തിയ പേജുകളാണ് ഒഴിവാക്കിയത്. അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.

ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.

അതേസമയം പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി മൊഴികള്‍ ഒപ്പം ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരാവകാശ കമ്മീഷന്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകള്‍, അനുബന്ധ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയില്‍ വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയോഗിച്ചത്.