കുവൈറ്റിലെ തീപിടുത്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി, സഭ ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷം

കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി വച്ചു. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്. നേരത്തെ സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു.

103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നടക്കുന്ന സമ്മേളനത്തിൽ സർക്കാരും പതിവ് ആവേശം കാണിക്കുന്നില്ല. നാളെ ഉച്ചക്ക് രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.

അതേസമയം സംസ്ഥാന സർക്കാർ ലോക കേരളസഭയെന്ന മാമാങ്കം നിർത്തിവെച്ച് അതിൻ്റെ തുക കുവൈത്തിലെ അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ലോക കേരളസഭ എന്ന പേരിൽ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിൻ്റെ പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെട്ടുത്തി.