ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വനിത യാത്രിക. പഞ്ചാബ് എൻജിനീയറിങ് കോളേജിൽ എയറോനോട്ടിക്കൽ എൻജിനീയറിങ് പഠിച്ച ആദ്യ വനിത. ഇന്ത്യയിലെ ദേശീയ നായകനായി അംഗീകരിക്കപ്പെട്ട കൽപ്പന ചൗളയുടെ ജന്മദിനമാണ് മാർച്ച് 17. 1962 മാർച്ച് 17നാണ് ഹരിയാനയിലെ കർണാലിൽ കൽപ്പന ചൗളയുടെ ജനനം. ബഹിരകാശ സഞ്ചാരിയായ ഇന്ത്യൻ വംശജ കൽപന ചൗള വിടവാങ്ങിയിട്ട് ഇക്കൊല്ലം 21 വർഷങ്ങൾ പൂർത്തിയായി. 2003-ൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനിടെ കൊളംബിയ എന്ന ബഹിരാകാശ പേടകം തകർന്നപ്പോൾ മരിച്ച ഏഴ് ക്രൂ അംഗങ്ങളിൽ ഒരാളായിരുന്നു കല്പന ചൗള. ചെറുപ്രായത്തിൽ തന്നെ വിമാന യാത്ര നടത്താൻ കൽപ്പന ചൗള ഇഷ്ടപ്പെട്ടിരുന്നു. പിതാവിനൊപ്പം പതിവായി പ്രാദേശിക ഫ്ളയിങ് ക്ലബ്ബുകൾ സന്ദർശിച്ചിരുന്ന കൽപ്പനയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥ തന്നെയാണ്.
പഞ്ചാബ് എൻജിനീയറിങ് കോളേജിൽ എയറോനോട്ടിക്കൽ എൻജിനീയറിങ് പഠിച്ച ആദ്യ വനിതയാണ് കല്പന ചൗള. ആൺകുട്ടികൾക്ക് മാത്രം അഡ്‌മിഷൻ നൽകിയിരുന്ന കോഴ്‌സിൽ പഠനത്തിന് ചേരാൻ കൽപ്പനയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ബിരുദാനന്തര ബിരുദമെന്ന സ്വപ്‌നവുമായി അമേരിക്കയിലേക്ക് പറന്ന കൽപ്പന രണ്ടാം ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും പൂർത്തിയാക്കിയ ശേഷം 1988 ലാണ് നാസയിൽ ചേർന്നത്. യുഎസ് പൗരത്വം നേടിയ കൽപ്പന ചൗളയ്ക്ക് ആത്മീയത കലർന്ന സംഗീതമായിരുന്നു ഇഷ്ടം. രവി ശങ്കറിന്റെ സിത്താർ ഈണങ്ങളോടും സവിശേഷ ഇഷ്ടം പുലർത്തിയ കൽപ്പന ചൗള സസ്യാഹാരിയായിരുന്നു. പക്ഷിനിരീക്ഷണം കൽപ്പനയുടെ വിനോദമായിരുന്നു. കൽപ്പന വിമാനം പറത്തുന്നതിൽ പ്രത്യേക മികവ് പുലർത്തിയിരുന്നു.
1997-ൽ കൊളംബിയ സ്പേസ് ഷട്ടിലിലെ യാത്രയിലൂടെ കൽപ്പന ചൗള ആദ്യമായി ബഹിരാകാശ യാത്ര നടത്തി. മിഷൻ സ്പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററായുമായി പ്രവർത്തിച്ച കൽപ്പന പിന്നീട് ഇതിനെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ഐ കെ ഗുജ്റാളുമായി സംസാരിച്ചിട്ടുണ്ട്. ആദ്യ ബഹിരാകാശ യാത്രയിലെ മികവിനെ തുടർന്ന് രണ്ടാം തവണയും ബഹിരാകാശ സഞ്ചാരത്തിന് കൽപ്പനയ്ക്ക് അവസരം ലഭിച്ചു. നാസയുടെ കൊളംബിയ സ്പേസ് ഷട്ടിലിലെ എസ്‌ടിഎസ് 107ലായിരുന്നു പേടകത്തിലായിരുന്നു യാത്ര. പക്ഷെ, രണ്ടാം ദൗത്യത്തിൻ്റെ അവസാന മണിക്കൂറിൽ 2003 ഫെബ്രുവരി ഒന്നിന് കൽപനയും മറ്റ് ആറു പേരും സഞ്ചരിച്ച കൊളംബിയ പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായപ്പോൾ ലോകം കണ്ണീരണിഞ്ഞു. ചരിത്രം ബാക്കിയായി. അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങളുടെ ഈറ്റില്ലമായ കെന്നഡി സ്പേസ് സെന്ററിൽ രാവിലെ തിരിച്ചെത്താനായിരുന്നു കൊളംബിയയുടെ ലക്ഷ്യം. എന്നാൽ, ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് മുന്നോട്ട് ചലിക്കുന്നതിനിടെ കൊളംബിയയ്ക്ക് തീപിടിച്ചു. നിമിഷങ്ങൾക്കകം ചലഞ്ചർ പേടകത്തിന് സമാനമായി ഏഴ് ബഹരികാശ യാത്രക്കാരുടെ ജീവൻ പൊലിഞ്ഞ വേദനയുള്ള ഓർമ്മയായി കൊളംബിയയും മാറി.
2003-ജനുവരി 16-ന് മറ്റ് ആറു പേർക്കൊപ്പമായിരുന്നു എസ്.ടി.എസ്-107 കൊളംബിയ വാഹനത്തിൽ ബഹിരാകാശത്തേക്കുള്ള കൽപനയുടെ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്‌മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ ഗവേഷകരുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു ‘നാസ’ ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിന് 16 മിനിറ്റുകൾക്ക് മുമ്പ് ‘നാസ’യ്ക്ക് കൊളംബിയയുമായുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടു. റിക്ക് ഡി. ഹസ്ബൻഡ്, വില്യം സി. മെക്കൂൾ, മൈക്കിൾ പി. അൻഡേഴ്‌സൺ, ഇലാൻ റമോൺ, കൽപന ചൗള, ഡേവിഡ് എം. ബ്രൗൺ, ലോറൽ ക്ലാർക്ക് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. രണ്ട് വർഷത്തെ തയ്യാറെടുപ്പിന് ശേഷമായിരുന്നു യാത്ര. 2000-ൽ തന്നെ ഇതിൻ്റെ തയ്യാറെടുപ്പുകൾ നടന്നിരുന്നുവെങ്കിലും കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൗത്യം നീണ്ടുപോവുകയായിരുന്നു.
ചരിത്രദൗത്യത്തിന് ശേഷം പതിനേഴ് ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാണ് കൽപനയും സംഘവും ഭൂമിയിലേക്ക് തിരിച്ചത്. അത് അവസാന യാത്രയായി. വിക്ഷേപണ സമയത്ത് സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. കൽപന വരുത്തിവെച്ച ചില പിഴവുകളാണ് ദുരന്തത്തിന് കാരണമെന്ന ആരോപണം വന്നിരുന്നുവെങ്കിലും ‘നാസ’ കൽപനയെ അസാധാരണമായ ബഹിരാകാശ സഞ്ചാരിയെന്ന് വിശേഷിപ്പിച്ച് അവരോട് ആദരവ് പ്രകടിപ്പിക്കുകയാണ് ചെയ്‌തത്. കൊളംബിയയുടെ തകർച്ച നടന്ന് 90 മിനിറ്റിന് ശേഷം തന്നെ ‘നാസ’ കൊളംബിയ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുൻ യു.എസ്. നേവി അഡ്‌മിറൽ ഹരോൽഡ് വി.ജെർമാന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആദ്യഘട്ടത്തിൽ എട്ടംഗ സമിതിയായിരുന്നു അന്വേഷിച്ചതെങ്കിലും പിന്നീട് 13 സംഘ സംഘത്തിലേക്ക് ബോർഡ് വിപുലീകരിച്ചു.
കൊളംബിയയുടെ ഇടതു ചിറകിൽ സംഭവിച്ച തകരാറാണ് തകർച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയത്. താപകവചത്തിനും കേടുപാടുണ്ടായിരുന്നു. തിരിച്ചിറക്കത്തിനിടെ ഇടതു ചിറകുകൾക്ക് തീപിടിക്കുകയും മിനുറ്റുകൾക്കുള്ളിൽ അഗ്‌നിഗോളമായി മാറുകയുമായിരുന്നു. ടെക്സസിന്റെ പല ഭാഗത്തും കൊളംബിയയുടെ അവശിഷ്‌ടങ്ങൾ പതിച്ചു. പ്രദേശവാസികൾ ഉയർന്ന സ്ഫോടനശബ്‌ദവും പുകയും ആകാശത്ത് കണ്ടു. സാങ്കേതിക തകരാർ ‘നാസ’ മനസ്സിലാക്കിയിരുന്നുവെങ്കിലും വേണമെങ്കിൽ ‘നാസ’യ്ക്ക് ബഹിരാകാശത്ത് വെച്ചുതന്നെ പ്രശ്‌നപരിഹാരം നടത്താമായിരുന്നു എന്നൊക്കെയുള്ള വിമർശനങ്ങളും പിന്നീട് വന്നു. അതുകൊണ്ടു തന്നെ ‘നാസ’യ്ക്ക് കൊളംബിയൻ ദുരന്തം വലിയ നാണക്കേടിനും വഴിവെച്ചു. 1981-ൽ ആയിരുന്നു കൊളംബിയയുടെ ആദ്യ ദൗത്യം. 1997-ൽ നടന്ന മറ്റൊരു കൊളംബിയൻ ദൗത്യത്തിലായിരുന്നു കൽപനയുടെ ദൗത്യം. 2003-ൽ അവസാന ദൗത്യവുമായി.
ദുരന്തം സംഭവിക്കുമ്പോൾ നാൽപത് വയസ്സായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ സാധാരണ ഗ്രാമത്തിൽ ജനിച്ച് പിന്നീട് അമേരിക്കൻ പൗരത്വം നേടിയ പെൺകുട്ടി. വിമാനങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹം ജീൻ പിയറി ഹാരിസൺ എന്ന വൈമാനികൻ്റെ ജീവിതപങ്കാളിയാക്കി. അമേരിക്കൻ പൗരത്വം നേടിയ ഹാരിസണ് ശേഷമാണ് കൽപനയും അമേരിക്കൻ പൗരത്വം നേടിയത്. കൽപനയുടെ വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്താനുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ‘നാസ’ കൽപനയേയും ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമാക്കിയത്. 1997-ലെ ആദ്യ യാത്രയിൽ 375 മണിക്കൂറുകളോളം ബഹിരാകാശത്ത് ചിലവഴിച്ചു. കൽപനയുടെ കഴിവും താൽപര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും അംഗമാക്കുകയായിരുന്നു.