രാജ്യത്ത് ആദ്യമായി കുട്ടികള്‍ക്ക് സൗജന്യമായി 'എമിസിസുമാബ്'; ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ആദ്യമായി ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുകയാണ് കേരളമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.

നൂതനമായ ഈ മരുന്ന് (എമിസിസുമാബ്) മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.