സഹകരണ വകുപ്പിന് ഇഡി പേടി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒതുക്കാന്‍ തിരക്കിട്ട നീക്കം; 124 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി; എട്ട് കോടികൂടി അനുവദിച്ച് മന്ത്രി

കരുവന്നൂര്‍ബാങ്ക് തട്ടിപ്പില്‍ ഇഡി നടപടികള്‍ കടുപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് വേഗത്തില്‍ തുക മടക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ച് സഹകരണ വകുപ്പ്.

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഒറ്റത്തവണ വായ്പാതീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാനും, പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും സഹകരണ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുവേണ്ടി ഹൈലെവല്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കണ്‍സോഷ്യത്തില്‍ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കും.

ബാങ്കിലെ റിക്കറി നടപടികള്‍ വേഗത്തിലാക്കാന്‍ രണ്ട് സെയില്‍സ് ഓഫീസര്‍മാരെ കൂടി അനുവദിക്കാനും, കേരളബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

നിലവില്‍ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകര്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. കൃത്യമായ ഇടവേളകളില്‍ വകുപ്പുതല വിലയിരുത്തലും അഡ്മിസട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 29.29 കോടി രൂപയുടെ സ്വത്താണ് പിടിച്ചെടുത്തിരിക്കുന്നത്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയതില്‍ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍ ഉള്‍പ്പെടും.

സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.
സിപിഎമ്മില്‍നിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. 9 വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. എന്നാല്‍, ഇ.ഡി നടപടിയെ സംബന്ധിച്ച് സിപിഎം നേതാക്കള്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.