സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് , കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ചൂട് ഉയരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്‌മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയില് നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കിഴക്കൻ കാറ്റിൻ്റെ സ്വാധീന ഫലമായി മലപ്പുറം, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു വെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പകൽ പുറത്ത് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.