'ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി കള്ളപ്പരാതി, യാതൊരു തെളിവുമില്ല'; സർക്കാർ ഹൈക്കോടതിയിൽ

മലപ്പുറം മുൻ എസ്പി സുജിത് ദാസ്, സിഐ വിനോദ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ കേസെടുക്കാനുളള തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി.

എസ്പി അടക്കമുളളവർക്കെതിരെ കേസെടുക്കാനുളള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബലാൽസംഗ പരാതി നൽകിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്.

പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച് പരാതിയുമായി ചെന്നപ്പോൾ രണ്ട് തവണ എസ്പിയായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. പാരാതികളിൽ കേസെടുക്കാതായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.