നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ

ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എംഎ ബിന്ദു ,കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. ഓണറേറിയം വർധന അടക്കം ഉന്നയിച്ച ആവശ്യങ്ങളിൽ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.

ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെകെ രമ എംഎൽഎ, കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് അടക്കമുള്ളവർ സമരപന്തലിൽ എത്തിയിരുന്നു. ഇന്ന് കൂടുതൽ പേർ സമരപന്തലിൽ എത്തുമെന്നാണ് സൂചന. അതേസമയം കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരത്ത് സിഐടിയു പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

അതിനിടെ ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. തന്റെ ഡൽഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും താൻ സംസാരിച്ചിട്ടില്ലെന്നും ആരും തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘ഒരാഴ്ചക്കുള്ളിൽ’ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കാണും എന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ താൻ പറഞ്ഞത്. ഡൽഹിയിൽവെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും കേന്ദ്രമന്ത്രിയുടെ സൗകര്യം അനുസരിച്ച് വീണ്ടും കാണാൻ ശ്രമിക്കും എന്നാണ് വ്യക്തമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.