'താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസിക അവസ്ഥയിൽ, പലതും തുറന്ന് പറഞ്ഞാൽ ശത്രുക്കൾ കൂടും'; വൈകാരികമായി കൊടിക്കുന്നിൽ സുരേഷിന്റെ പ്രസംഗം

വൈകാരികമായി കൊടിക്കുന്നിൽ സുരേഷിന്റെ പ്രസംഗം. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നും പലതും തുറന്ന് പറഞ്ഞാൽ ശത്രുക്കൾ കൂടുംമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.

രമേശ് ചെന്നിത്തലയും വി ഡി സതീശനുമുള്ള വേദിയിലാണ് കൊടിക്കുന്നിലിന്‍റെ പ്രസംഗം. താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും. തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പം അല്ലായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.

കൂടാതെ എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു.താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവർ ഉണ്ട്. അവരെ ഒന്നും ആരും പറയാറില്ല.തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.